ക്യാമറ ഷോപ്പുകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം; മോഷ്ടാവ് പിടിയിൽ

ക്യാമറ കള്ളന്‍ പിടിയില്‍. സംസ്ഥാനത്തൊട്ടാകെ ക്യാമറ ഷോപ്പുകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പെരുംകള്ളനെ പത്തനംതിട്ട അടൂര്‍ പൊലീസ് പിടികൂടി. പ്രതിയില്‍ നിന്നു വിലകൂടിയ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. 

കോട്ടയം ജില്ലയിലെ വൈക്കം ഉദയനാപുരം സ്വദേശിയാണ് ഷിജാസ്. എം.എസ്.സി ബിരുദധാരിയും. മോഷണത്തില്‍ ചില പ്രത്യേകതകളൊക്കെയുണ്ട്. ക്യാമറ വില്‍ക്കുന്ന കടകളിലാണ് പ്രധാനമായും കയറുക. കൊള്ളമുതല്‍ തമിഴ്നാട്ടിലും മറ്റും കൊണ്ടു പോയി വിറ്റ് കാശാക്കും. 

കഴിഞ്ഞ ആഴ്ച്ചയാണ് അടൂരിലെ ക്യാമറ സ്കാനില്‍ നിന്നു പതിനെട്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന ക്യാമറകളും ലെന്‍സും മുപ്പതിനായിരം രൂപയും മോഷ്ടിച്ചത്. അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. സിസിടിവി  ദൃശ്യങ്ങളും മൊബൈല്‍ ടവറും മറ്റും കേന്ദ്രീകരിച്ച് അടൂര്‍ പൊലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലൂടെയാണ് ഷിജാസ് വലയിലായത്. മോഷണ ശേഷം അയല്‍സംസ്ഥാനങ്ങളിലടക്കം ഒളിവില്‍ കഴിഞ്ഞ പ്രതി ഒടുവില്‍ മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളികള്‍ക്കൊപ്പമായിരുന്നു താമസം. കൂട്ടാളി അതിഥി തൊഴിലാളിയാണെന്നാണ് ഷിജാസിന്റെ മൊഴി. ഇയാള്‍ സംസ്ഥാനം വിട്ടു പോയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.