ഷാലുവിന്റെ ദുരൂഹമരണം; രണ്ടു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

കോഴിക്കോട് ട്രാന്‍സ്ജെന്‍ഡറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടര വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കണ്ണൂര്‍ ആലക്കോട് സ്വദേശി ഷാലുവിന്റെ മരണത്തിലാണ് അന്വേഷണ പുരോഗതിയില്ലാത്തത്. കോഴിക്കോട് നഗരത്തിനടുത്തുള്ള ഒരു ഇടവഴിയിലാണ് കഴുത്തില്‍ സാരി ചുറ്റി മുറുക്കിയ നിലയില്‍ ഷാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. 2019 ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ആലക്കോട് സ്വദേശി ഷാലു കൊല്ലപ്പെട്ടത്.

കഴുത്തില്‍ കുരുക്ക് മുറുകിയാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇപ്പോള്‍ ആറാമത്തെ ഉദ്യാഗസ്ഥനാണ് അന്വേഷിക്കുന്നത്. സംഭവം നടക്കുന്നതിന് തൊട്ട് മുമ്പ് ഷാലുവിന്റെ കൂടെ രണ്ടു പേര്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നെങ്കിലും തുമ്പുണ്ടാക്കാനായില്ല. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്നാണ് ആക്ഷേപം. കേസില്‍ നിരവധി പേരുടെ മൊഴിയെടുത്തിരുന്നു. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു.