വീടും സ്ഥലവും വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ വാങ്ങി; റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്

റിയല്‍ എസ്റ്റേറ്റ് കച്ചവട തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ രംഗത്ത്. വീടും സ്ഥലവും നല്‍കാമെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ വാങ്ങിയെന്നാണ് ഇരുവരുടെയും പരാതി. വീടിന്‍റെയും സ്ഥലത്തിന്‍റെയും രേഖകള്‍ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും വൈദ്യുതി വിച്ഛേദിച്ചെന്നും ആക്ഷേപമുണ്ട്.   

ആലംപാടി ബാഫഖി നഗറിൽ സ്ഥലവും വീടും വാങ്ങാനാണ് 20 ലക്ഷം രൂപ ബീഫാത്തിമ റിയൽ എസ്റ്റേറ്റ് സംഘത്തിന് നൽകിയത്. 5 ലക്ഷം രൂപ മുൻകൂറായി നൽകിയപ്പോൾ വീടിന്റെ താക്കോൽ ലഭിച്ചു. തുടർന്ന് 15 ലക്ഷം രൂപകൂടി ഇവർ നൽകി. എന്നാൽ വീടിന്‍റെ രേഖകളും ആധാരമോ നൽകിയില്ലെന്നും ആവശ്യമായ രേഖകൾ ചോദിച്ചപ്പോൾ  ഭീഷണി മുഴക്കി വീട്ടിൽനിന്ന് ഇറക്കി വിടാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. വീട് നിർമാണത്തിന് വേണ്ടിയിരുന്ന വൈദ്യുതിയാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ ഈ വൈദ്യുതി കണക്ഷൻ വിഛേദിക്കുകയും പുതിയ കണക്ഷന് എടുക്കുന്നത് തടസപ്പെടുത്തുകയും ചെയ്തു. 

14 ലക്ഷം രൂപ വാങ്ങിയശേഷം വീടിന്റ താക്കോൽ തന്നെങ്കിലും പിന്നീട് ഒരു മാസം കഴിഞ്ഞപ്പോൾ പൂട്ടുപൊളിച്ച് വീട്ട് സാധനങ്ങൾ വലിച്ചുവാരിയിട്ടതായി മറ്റൊരു പരാതിക്കാരനായ നിസാര്‍ പറഞ്ഞു. വീടും സ്ഥലവും റജിസ്ട്രേഷന്‍ ചെയ്ത് ലഭിക്കാന്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കുമടക്കം ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.