'ലഹരിയിൽ സ്വയം മറന്നു'; 17കാരിയെ പീഡിപ്പിക്കാൻ ശ്രമം: അറസ്റ്റ്

വടകരയില്‍ 17കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ് ആക്രമണത്തിനിരയായത്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേയ്ക്കയച്ചു.  

തയ്യില്‍ വളപ്പില്‍ അര്‍ഷാദിനെയാണ് വടകര പൊലിസ് അറസ്റ്റ് ചെയ്തത്. ബംഗാള്‍ സ്വദേശികളായ കുടുംബം നല്‍കിയ പരാതിയെതുടര്‍ന്നാണ് നടപടി. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിക്കെതിരായ ആക്രമണം നടന്നത്. പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചു.  മാതാപിതാക്കള്‍ ജോലി ആവശ്യത്തിനായി പുറത്തുപോയതാണെന്നും വീട്ടില്‍ ആരും ഇല്ലെന്നും മനസിലാക്കിയാണ് പ്രതി എത്തിയത്. ബഹളം വച്ചതോടെ അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടി. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അര്‍ഷാദിനെ പൊലിസ് പിടികൂടുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വര്‍ഷങ്ങളായി കഞ്ചാവ് അടക്കമുള്ള ലഹരികള്‍ക്ക് അടിമയാണ് അര്‍ഷാദ്. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ എത്തിയതും ലഹരിയില്‍ സ്വയം മറന്നാണെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.