മലപ്പുറം കുഴൽപ്പണക്കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം കോട്ടക്കലില്‍ ഒാട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം കൊളളയടിച്ച രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അഞ്ചു പേര്‍ പിടിയിലായി. നാലു പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

താനാളൂർ കെ.പുരം സ്വദേശികളായ പള്ളിയാളിത്തൊടി മുഹമ്മദ് യഹ്യ, പാട്ടപ്പറമ്പത്ത് ഹംസ എന്നിവരാണ് അറസ്റ്റിലായത്. തിരൂരിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. കുഴൽപ്പണവുമായെത്തിയ ഓട്ടോറിക്ഷ തടഞ്ഞ് ഡ്രൈവറെയും പണവും തട്ടിയെടുത്തവരാണ് ഇരുവരും. കേസിൽ നേരിട്ടു പങ്കുളള നാലു പേർ കൂടി അറസ്റ്റിലാവാനുണ്ട്. 

മുഖ്യ സൂത്രധാരനായ താനൂർ കോളിക്കലകത്ത് ഇസ്ഹാഖ്, ഓട്ടോ തട്ടിയെടുത്ത് കടന്ന താനൂര്‍ വളപ്പില്‍ പുരയ്ക്കല്‍ ഷെഫീഖ്,  കോയാമുവിന്റെ പുരയ്ക്കല്‍ ഇസ്മയില്‍ എന്നിവര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഈ മാസം 16നാണ് മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണവുമായി പോവുകയായിരുന്നു ഒട്ടോറിക്ഷയില്‍ കാറിടിപ്പിച്ചത്. തുടര്‍ന്ന് ഒാട്ടോറിക്ഷ തട്ടിക്കൊണ്ടുപോകുന്നതിനിടെ  മറിയുകയായിരുന്നു. ഒട്ടോയില്‍ നിന്ന് നാട്ടുകാര്‍ പണം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.