ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ; ഇതോടെ 18 പേർ പിടിയിൽ

ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പ്രതിപ്പട്ടികയിലെ പതിനെട്ടാമനായ റുഷികേശ് ദേവ്ദീക്കറാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം  18 ആയി

ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് മുരളി എന്നറിയപ്പെടുന്ന റുഷികേശ് ദേവ്ദീക്കര്‍ പിടിയിലായത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ നിന്നുമാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ  ഇന്നലെ പിടികൂടിയത്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിലും കൊലപാതകം ആസൂത്രണം ചെയ്തതിലും പ്രധാനിയാണ് ഇയാള്‍. കൃത്യം നടത്താനിയി മറ്റ് പ്രതികളെ ഒരുക്കിയതും റുഷികേശ് ദേവ്ദീക്കറാണെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. 

ബെംഗളൂരുലെത്തിച്ച്  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു . ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം  18 ആയി.  മുഖ്യപ്രതി അമോല്‍കാലെയടക്കം ആറുപേര്‍ കലബുറഗി വധക്കേസിലെയും പ്രതികളാണ്. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബെംഗളൂരു രാജാജിനഗറിലെ വസതിക്ക് മുന്നില്‍ വെടിയേറ്റ് മരിച്ചത്.