അന്ധവിശ്വാസം; പെണ്ണിനെ സ്വന്തമാക്കാന്‍ കൊല; കാരാഗൃഹവാസം; ഒടുവിൽ മരണം

ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യവുമുണ്ടാകുമെന്ന് ജ്യോതിഷി പറഞ്ഞു. ഈ വാക്ക് വിശ്വസിച്ച് ജീവജ്യോതിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ ശരവണഭവൻ ഉടമ പി.രാജഗോപാലിന് (74) അവസാനം ലഭിച്ചത് കാരാഗൃഹവാസവും ആശുപത്രിവാസവും. ഇപ്പോള്‍ അദ്ദേഹം ഹൃദയാഘാതത്തെതുടർന്ന് മരിച്ചെന്ന വാര്‍ത്തയും എത്തുന്നു.

1990കളിലായിരുന്നു സംഭവങ്ങളുടെ തുടക്കം.  ശരവണഭവൻ മുൻ അസിസ്റ്റന്റ് മാനേജരുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാൻ രാജഗോപാൽ ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ സമയത്ത് തന്നെ രണ്ട് ഭാര്യമാരുള്ള രാജഗോപാലിന്റെ അഭ്യർഥന ജീവജ്യോതി നിരസിച്ചു.

1999ൽ ജീവജ്യോതി ശരണഭവനിലെ ജീവനക്കാരനായ ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് പലപ്രവശ്യം രാജഗോപാൽ ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. 

2001 ഒക്ടോബർ ഒന്നിന് ജീവജ്യോതിയേയും ശാന്തകുമാറിനെയും ഗുണ്ടകൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി. ഭീഷണിയ്ക്കും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഒക്ടോബർ 26ന് ശാന്തകുമാറിനെ ചെന്നൈയിൽ നിന്ന് കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. 

2009ൽ ജാമ്യം നേടിയ രാജഗോപാൽ, ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.  ആരോഗ്യസ്ഥിതി മോശമായതിനാൽ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന ആവശ്യവുമായി രാജഗോപാൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജൂലൈ 10ന് ആംബുലൻസിൽ ഓക്സിജൻ മാസ്കുമായി എത്തിയാണ് രാജഗോപാൽ കീഴടങ്ങിയത്. ദോശരാജാവെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന രാജഗോപാലിന്റെ ശരവണഭവന് 20 രാജ്യങ്ങളിൽ ശാഖകളുണ്ട്. വിഡിയോ സ്റ്റോറി കാണുക.