ചുടുകാട്ടിൽ ഏക മകനെ അടിച്ചു കൊല്ലുമ്പോൾ അമ്മ കാവൽ നിന്നു; നടുക്കും ക്രൂരത

ചുടുകാട്ടിൽ ഏക മകനെ അവർ അടിച്ചുകൊല്ലുമ്പോൾ ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്താൻ അമ്മ കാവൽ നിന്നു. തമിഴ്നാട്ടിലെ ഉത്തമപാളയത്തിലാണ് അവിഹിതത്തിന് തടസം നിന്ന മകനെ അമ്മയയും സഹോദരിയും സഹോദരിയുടെ ഭർത്താവും രണ്ടാനച്ഛനും ചേർന്ന് കൊലപ്പെടുത്തിയത്.  സംഭവത്തിൽ അഞ്ച് വയസ്സുകാരന്റെ അമ്മ ഗീത, രണ്ടാനച്ഛൻ ഉദയകുമാർ, ഗീതയുടെ സഹോദരി ഭുവനേശ്വരി, അവരുടെ ഭർത്താവ് കാർത്തിക്ക് എന്നിവർ അറസ്റ്റിലായി.

അമ്മയുടെ അവിഹിത ബന്ധത്തിന് കുട്ടി തടസമാണെന്ന് കണ്ടതോടെയായിരുന്നു കൊല. അമ്മയുടെ രണ്ടാംഭർത്താവാണ് ഒപ്പമുള്ളത്. കോബൈ മധുരവീരൻ സ്ട്രീറ്റിൽ മുരുകനെയാണ് ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള ആൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്. 2 വർഷം മുമ്പ് ഗീത ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനെ വിവാഹം ചെയ്തു. കുട്ടി അതിന് ശേഷം ഗീതയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു. ഗീതയും ഉദയകുമാറും തമ്മിൽ ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടായിരുന്നു. വഴക്ക് പരിഹരിക്കാൻ എത്തിയതാണ് ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭർത്താവ് കാർത്തിക്കും. എന്നാൽ കുറച്ചുകഴിഞ്ഞതോടെ ഉദയകുമാറും ഭുവനേശ്വരിയും തമ്മിലും ഗീതയും കാർത്തിക്കും തമ്മിലും അടുപ്പത്തിലായി. ഗീതയുടെ അടുത്തേക്ക് ഇടയ്ക്ക് വരുന്ന മകൻ ഇതിനെല്ലാം തടസമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അരുംകൊലയ്ക്ക് പദ്ധതിയിട്ടത്. 

കഴിഞ്ഞ ദിവസം രാത്രി കോമ്പൈ മൃഗാശുപത്രിക്ക് സമീപം ചുടുകാട്ടിൽ കൊണ്ടുവന്ന് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം  കുട്ടിയെ കാണ്മാനില്ല എന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം സമീപത്തെ ചുടുകാട്ടിൽ കിടക്കുന്നതായി വിവരം ലഭിച്ചു. ഇത് കാണാതായ കുട്ടി തന്നെയെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തുള്ള സി. സി. ടി. വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതോടെ കാർത്തിക്ക് കുട്ടിയെ കൂട്ടി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. കാർത്തിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ദാരുണമായ കൊലപാതക വിവരം പുറത്തറിയുന്നത്. ചുടുകാട്ടിൽ കുട്ടിയെ എത്തിക്കുന്നതിനു മുന്നെ തന്നെ അമ്മ ഗീത, ഉദയകുമാർ, ഭൂവനേശ്വരി എന്നിവർ ഇവിടെ എത്തിയിരുന്നു. ചുടുകാട്ടിൽ എത്തിച്ച കുട്ടിയെ ആദ്യം കല്ലിന് തലയ്ക്ക് അടിച്ച് ബോധം കെടുത്തി. പിന്നീട് തറയിലടിച്ചു, മരണം ഉറപ്പാക്കാൻ കുട്ടിയുടെ കഴുത്തറുത്തു.