കോടികളുടെ കള്ളക്കടത്തുശ്രമം കസ്റ്റംസ് തകര്‍ത്തു; സംഘത്തിൽ ജാപ്പനീസ‌ുകാരനും ഇന്ത്യക്കാര‌ും

ഡല്‍ഹി രാജ്യാന്തരവിമാനത്താവളം വഴിയുള്ള കോടികളുടെ കള്ളക്കടത്തുശ്രമം കസ്റ്റംസ് തകര്‍ത്തു. അഞ്ചു കോടിയിലധികം വരുന്ന വിദേശ കറന്‍സിയും സ്വര്‍ണവും കസ്റ്റംസ് പിടികൂടി. സംഭവങ്ങളില്‍ ഒരു ജപ്പാനീസ് പൗരനും നാല് ഇന്ത്യക്കാരും അറസ്റ്റിലായി. 

24 മണിക്കൂറിനുള്ളില്‍ 10 കിലോ സ്വര്‍ണമുള്‍പ്പടെ 5.5 കോടിയുടെ കള്ളക്കടത്താണ് കസ്റ്റംസ് പിടികൂടിയത്. വാഹനങ്ങളുടെ യന്ത്രഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് രണ്ട് കോടി ഇരുപത്തി രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയുടെ സ്വര്‍ണവുമായി ജാപ്പനീസ് പൗരനെ പിടിച്ചത്. എഴ് കിലോ സ്വര്‍ണം ഇയാളില്‍നിന്ന് കണ്ടെടുത്തു. 3 കിലോ സ്വര്‍ണവുമായി ദുബായില്‍നിന്നെത്തിയ യാത്രക്കാരനും കുടുങ്ങി. രണ്ട് കോടി മുപ്പത് ലക്ഷത്തി തൊള്ളായിരത്തി അന്‍പത് രൂപ മുല്യം വരുന്ന വിദേശ കറന്‍സിയുമായാണ് മൂന്ന് ഇന്ത്യക്കാര്‍ വലയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, ന്യൂസിലാന്‍ഡ്, സൗദി എന്നിവടങ്ങളിലെ കറന്‍സികളാണ് പിടിയിലായവ. കസ്റ്റംസ് കമ്മിഷണര്‍ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലേക്കുള്ള വന്‍കള്ളക്കടത്ത് പദ്ധതികള്‍ തകര്‍ത്തത്.