കഴുത്തറുത്ത നിലയിൽ യുവാവ്; ഭാര്യയുടെ മൊഴി അവിശ്വസനീയമെന്ന് ബന്ധുക്കൾ; ദുരൂഹത

തിരുവനന്തപുരം വട്ടപ്പാറയില്‍ കഴുത്തറുത്ത് നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ വിശദ അന്വേഷണം വേണമെന്ന്  ബന്ധുക്കള്‍. കല്ലയം സ്വദേശിയായ വിനോദാണ്  മരിച്ചത്. കുടുംബവഴക്കിനിടെയുണ്ടായ കൊലപാതകമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലെ ആരോപണം. 

വട്ടപ്പാറയ്ക്ക് സമീപം കല്ലയം കാരമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനോദ് ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഭാര്യ രാഖിയുമായി രാവിലെ മുതല്‍ വഴക്കിടുന്ന ബഹളം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഉച്ചയ്ക്ക് രാഖിയുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോളാണ് വിനോദിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടത്. കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നാണ് ഭാര്യ പറഞ്ഞത്. അത് വിശ്വസിക്കാനാവില്ലെന്നാണ് കുടുംബം പറയുന്നത്.

പെയിന്റിങ് തൊഴിലാളിയായ വിനോദ് ഭാര്യയ്ക്കെതിരെ നേരത്തെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദനമേറ്റെന്നായിരുന്നു പരാതികള്‍. വിനോദിന്റെ മരണത്തിലും കുടുംബ വഴക്ക് കാരണമായെന്നാണ് നാട്ടുകാരുടെയും ആക്ഷേപം. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി.