ത്യശൂർ പെരിങ്ങോട്ടുകര ചെമ്മാപ്പിള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. പ്രതികൾ സി.പി.എം പ്രവർത്തകരാണ്. ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റ ചെമ്മാപ്പിള്ളി സ്വദേശി പ്രദിനെ മർദ്ദിച്ചു കൊന്നവരാണ് ഇവർ. പെരിങ്ങോട്ടുകര സ്വദേശികളായ അറക്കപ്പറമ്പിൽ വിനയൻ , പുതിയേടത്ത് മിഥുൻ, കണാറ വീട്ടിൽ ലനീഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം വീടിന് സമീപം കൂട്ടുകാരോടൊത്ത് സംസാരിച്ചുനിൽക്കുകയായിരുന്ന പ്രദിനെ സംഘം ആക്രമിക്കുകയായിരുന്നു. പെരിങ്ങോട്ടുകരയിൽ ബൈക്കിൽ നിന്നിറങ്ങി പോകുകയായിരുന്ന പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മരിച്ച പ്രദിന്റെ ബന്ധുക്കളെത്തി പ്രതികളെ തിരിച്ചറിഞ്ഞതാടെ അറസ്റ്റു രേഖപ്പെടുത്തി. പ്രതികളിൽ വിനയൻ എ.ഐ.എസ്.എഫ് കാരെ ആക്രമിച്ച കേസിലും, മിഥുൻ പെരിങ്ങോട്ടുകരയിലെ സി.പി.ഐ ഓഫീസ് ആക്രമിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്നാമൻ ലനീഷ് മരിച്ച പ്രദിന്റെ ബന്ധു കൂടിയാണ്. മദ്യലഹരിയിലായിരുന്നു ഇവർ ആക്രമണം നടത്തിയതെന്ന് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. നാട്ടുകാർക്ക് സ്ഥിരം ശല്യമാണ് ഈ സംഘം. സി.പി.എം പ്രാദേശിക നേതാക്കളുടെ ഒത്താശയിലാണ് ക്രിമിനൽ സംഘം വാഴുന്നത്. ഈ ക്രിമിനൽ സംഘത്തെ അടിച്ചമർത്താൻ തയാറാകാതിരുന്ന പൊലീസിന് എതിരെ സി.പി.ഐ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. കൊലക്കേസിൽ പത്തു പേരാണ് മൊത്തം പ്രതികൾ .