മന്ത്രവാദത്തിന്റെ മറവില്‍ ചങ്ങാത്തം; സഹോദരികളെ തലയ്ക്കടിച്ച് കൊന്നു: കവര്‍ച്ച

മന്ത്രവാദം പഠിപ്പിക്കാമെന്നുപറഞ്ഞ് സഹോദരിമാരുമായി ചങ്ങാത്തം കൂടി ഇരുവരെയും കൊലപ്പെടുത്തി സ്വർണവുമായി കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന കൊലപാതകം. ഗിരി എന്ന 34കാരനാണ് കൊലപാതകി. നഗരത്തിലെ തൂപ്പുകാരനാണ് ഗിരി. വീട്ടുജോലിക്കാരാണ് കൊല്ലപ്പെട്ട സഹോദരിമാർ. തൂപ്പുജോലിയ്ക്കിടെ ഇരുവരുടെയും കാതിലും കഴുത്തിലുമുള്ള സ്വർണാഭരണങ്ങളിൽ ഗിരി നോട്ടമിട്ടു. 

തുടർന്ന് മന്ത്രികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഗിരി സഹോദരിമാരായ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചു. ഇരുവരെയും മന്ത്രവിദ്യകൾ പഠിപ്പിച്ചുതരാമെന്ന് ഇയാൾ വിശ്വസിപ്പിച്ചു. ജനുവരി 21ന് മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാനെന്ന വ്യാജേന സ്ത്രീകളെ വീട്ടില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചു. മദ്യപിച്ച് അബോധാവസ്ഥയിലായ  സ്ത്രീകളെ ഗിരി കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. 

ശേഷം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും കവർന്നു. മൃതദേഹങ്ങൾ നദിക്കരയില്‍ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം സഹോദരിമാരുടെ മൃതദേഹം ഹൈദരാബാദിലെ മുസി നദിക്കരയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗിരി പിടിയലാകുന്നത്.