അയൽവാസികൾ തമ്മിൽ തർക്കം; യുവാവിനെ കുത്തികൊലപ്പെടുത്തി

ആലപ്പുഴ തലവടിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. രാവിലെ ഓട്ടോയിൽ കയറിപ്പോയ പെൺകുട്ടി രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുമാണ് പിടിയിലായത്.

തലവടി കളങ്ങര അമ്പ്രയിൽ പുത്തൻപറമ്പിൽ അനിൽ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോട് കൂടിയാണ് സംഭവം. ഞായറാഴ്ച അനിലിന്റെ ഓട്ടോയിൽ കയറി പോയ അയൽവാസിയായ പെൺകുട്ടി തിരികെ എത്താത്തതിനെ ചൊല്ലിയായിരുന്നു തർക്കം. പെൺകുട്ടിയുടെ സഹോദരൻ കെവിനും സുഹൃത്ത് അമലും അനിലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതാണ്  കൊലപാതകത്തിൽ കലാശിച്ചത്. 

ഓട്ടോയില്‍ കയറിയ പെണ്കുട്ടിയെ തിരികെ അമ്പ്രയില്‍ പാലത്തില്‍ ഇറക്കിയെന്ന് അനില്‍ പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.  വെട്ടേറ്റ അനിലിനെ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

അനിലിന്റെ നിലവിളികേട്ട് ഓടിയെത്തിയ ഭാര്യ സന്ധ്യയ്ക്കും വെട്ടേറ്റിരുന്നു. ഏഴുമാസം ഗർഭിണിയായ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ കെവിനെയും അമലിനെയും  എടത്വാ എസ്.ഐ സിസില്‍ ക്രിസ്റ്റില്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കാണാതായ പെൺകുട്ടി തിരികെ വീട്ടിലെത്തിയെന്നും സൂചനയുണ്ട്.