വീട്ടുകാരെ മയക്കിക്കിടത്തി കവർച്ച; ഞെട്ടിച്ച് വേലക്കാരിയുടെ തന്ത്രങ്ങൾ

മലപ്പുറം ജില്ലയിലെ ആലിങ്ങലിൽ വീട്ടുകാരെ മയക്കിക്കിടത്തി വേലക്കാരി നടത്തിയ കവർച്ച പൊലീസിനെപ്പോലും ഞെട്ടിക്കുന്നതാണ്. വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയാണ് വേലക്കാരി കവർച്ച നടത്തിയത്. വിവിധ സ്ഥലങ്ങളിൽ ഇവര്‍ക്കെതിരെ കേസ് നിലനിൽക്കുന്നതിനിടെയാണ് ആലിങ്ങലിലെത്തി പൊലീസിനെ കബളിപ്പിച്ച് വീണ്ടും കവർച്ച നടത്തിയത്.

മൂന്നു ദിവസം മുൻപാണ് മാരിയമ്മ ആലിങ്ങലിലെ വീട്ടിലെത്തിയത്. മുറ്റം വൃത്തിയാക്കുകയും ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്ത് ആദ്യം തന്നെ പ്രീതി പിടിച്ചുപറ്റുവാനുള്ള ശ്രമങ്ങൾ നടത്തി. വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി നൽകുകയും ചെയ്തു. വേഗത്തിൽ മുടി വളരുമെന്ന് പറഞ്ഞാണ് പ്രത്യേക പാനീയം ഉണ്ടാക്കി നൽകിയത്. 

കുടുംബനാഥൻ ഖാലിദൊഴികെ മറ്റെല്ലാവരും പാനീയം കുടിച്ചു. ഖാലിദിന് കാപ്പിയിൽ വിഷം കലർത്തി നൽകുകയായിരുന്നു. 

മാരിയമ്മയെ ഏർപ്പാടാക്കിയ സേലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും കൂടുതൽ വിവരമൊന്നും ലഭിച്ചിട്ടില്ല. വീട്ടുജോലി ആവശ്യമുണ്ടെന്നറിയിച്ച് മാരിയമ്മ ഫോൺ നമ്പർ നൽകിയ പ്രകാരം വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കസ്റ്റഡിയിലെടുത്തയാൾ പൊലീസിനോട് പറഞ്ഞു.