നീനുവിന്റെ മാതാവ് രഹ്നക്കായി തിരച്ചില്‍; പൊലീസ് നീക്കങ്ങള്‍ ബന്ധുക്കള്‍ക്ക് ചോരുന്നു..?

കെവിൻ വധക്കേസിൽ നീനുവിന്റെ മാതാവ് രഹ്നയ്ക്കായുള്ള തരിച്ചിൽ പൊലീസ് ഊർജിതമാക്കി. ചാക്കോയും സാനുവും കീഴടങ്ങുന്നതിന് മുമ്പേ രഹ്നയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. നീനുവിന്റെ പിതാവ് ചാക്കോയും സഹോദരൻ ഷാനുവിനും കൃത്യത്തിൽ പങ്കുള്ളത് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാൽ രഹ്നയുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. രഹ്നയോടൊപ്പം മറ്റുപ്രതികളെയും പൊലീസ് തിരയുന്നുണ്ട്. 

തെന്മല ഒറ്റക്കല്ലിലെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണു ചാക്കോയെയും ഭാര്യയെയും ഒടുവിൽ നാട്ടുകാർ കണ്ടത്. തെന്മലയിലെയും തമിഴ്‌നാട്ടിലെയും ബന്ധുവീടുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സാനു ചാക്കോയുടെ ഭാര്യ മുൻപു ജോലി ചെയ്തിരുന്ന ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഇതിനിടെ, രഹ്നയുടെ ചില അടുത്ത ബന്ധുക്കൾ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയുന്നതായും സൂചനയുണ്ട്. 

പ്രതികൾ പത്തനാപുരം, പുനലൂർ, തെന്മല മേഖലകളിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതാവിന്റെ പുനലൂർ കാര്യറയിലെ ഭാര്യവീട്ടിലും വെഞ്ചേമ്പിലെ ഡിസിസി അംഗത്തിന്റെ വീട്ടിലും ഇന്നലെ പൊലീസ് എത്തി.