കോട്ടയം ഈരാറ്റുപേട്ടയക്ക് സമീപം കുരിശിങ്കലില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ഒന്നാം പാപ്പാന്‍ ഈറ്റയ്ക്കല്‍ ബേബിയാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. രണ്ടുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആനയെ തളച്ചു. എരുമേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗംഗാധരന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ വിഷ്ണുവിന്‍റെ അവസരോചിതമായ ഇടപെടലാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കിയത്.
മൂന്നാഴ്ച മുൻപാണ് ഒന്നാം പപ്പാൻ ബേബി തടിപിടിക്കുന്നതിനായി ആനയെ എത്തിച്ചത്. ഉച്ചയ്ക്ക് പാപ്പാൻ തീറ്റകൊടുക്കുന്നതിനായി ആനയുടെ അടുത്തെത്തിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു എന്നാണ് പ്രഥമിക വിവരം. സംഭവ സ്ഥലത്തുതന്നെ ബേബി മരിച്ചു. രണ്ടാം പാപ്പാനായ വിഷ്ണു ഓടിയെത്തിയെങ്കിലും ബേബിയെ രക്ഷിക്കാനായില്ല. പിന്നീട് വളരെ സാഹസികമായി ആനയുടെ പുറത്തുകയറി വിഷ്ണു ഒന്നര മണിക്കൂറോളം നിയന്ത്രിച്ചു. ഇതിനിടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തുടര്‍ന്ന് മറ്റു പാപ്പാന്മാർ വടം ഉപയോഗിച്ചു കുരുക്കുണ്ടാക്കി ആനയെ തളയ്ക്കുകയായിരുന്നു. ആനയ്ക്കു വേണ്ട ചികിത്സകളും നൽകിയിട്ടുണ്ട്.