മദ്യലഹരിയിൽ സിപിഎം നേതാവ് ഗർഭിണിയെ നടുറോഡിൽ ചവിട്ടിവീഴ്ത്തി

കൊല്ലത്ത് സി.പി.എം പഞ്ചായത്ത് അംഗവും സംഘവും ഗർഭിണിയായ യുവതിയെ നടുറോഡിൽ ചവിട്ടിവീഴ്ത്തി. നീണ്ടകര പഞ്ചായത്ത് അംഗം അൻറ്റോണിയോ വില്യംസാണ് മദ്യലഹരിയിൽ അഴിഞ്ഞാടിയത്. കാറിനുള്ളിൽ നിന്ന് വലിച്ചിഴച്ച് വയറ്റിൽ ചവിട്ടുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിനുള്ളിൽ മുദ്രവാക്യം വിളിക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്ത സി.പി.എം നേതാവിനെ ഏറെ പാടുപെട്ടാണ് പൊലീസ് സെല്ലിനുള്ളിലാക്കിയത്. 

ഒരു മാസം ഗർഭിണിയായ യുവതിയെ കാറിൽ നിന്ന് വലിച്ചിറക്കി വയറ്റിൽ ചവിട്ടി വീഴ്ത്തിയതിന്റെ ബാക്കി അരിശമാണ് സി.പി.എം നേതാവ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കാട്ടിയത്. ഡോക്ടറേ കാണാൻ ഭർത്താവിനും കുടുംബത്തിനും ഒപ്പം പോയ ഗർഭിണിയാണ് ആക്രമണത്തിനിരയായത്.കാറിന് പിന്നിൽ വണ്ടി കൊണ്ടിടിച്ചത് ഭർത്താവ് ചോദ്യം ചെയ്തതിനായിരുന്നു നടുറോഡിൽ സി.പി.എം നേതാവിന്റെ അഴിഞ്ഞാട്ടം. 

മദ്യലഹരിയിൽ പരാക്രമം കാട്ടിയ സി.പി.എം നേതാവ് അൻറ്റോണിയോ വില്യമിനെയും രണ്ടു സുഹൃത്തുക്കളേയും ഏറെ പാടുപെട്ടാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിൽ രണ്ടു പൊലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിച്ച അൻറ്റോണിയോ എസ് ഐയേയും വെല്ലുവിളിച്ചു. 

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് മദ്യപിച്ചതെന്നും എന്തു ചെയ്യുമെന്നും സെല്ലിനുള്ളിൽ കിടന്ന പൊലീസിനോട ചോദിച്ചു. സി.പി.എമ്മാണ് കേരളം ഭരിക്കുന്നത് മറക്കരുതെന്നും സെല്ലിനുള്ളിൽ കിടന്ന് ആൻറ്റോണിയോ ഭീഷണി മുഴക്കി. വയറിന് ചവിട്ടേറ്റ് യുവതിയെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.