സിദ്ധാർഥന്റെ മരണം; അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുക്കുന്നു

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാർഥന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴി സിബിഐ രേഖപ്പെടുത്തുന്നു.  വൈത്തിരിയിലെ സി.ബി.ഐ. ക്യാമ്പ് ഓഫീസിലാണ് മൊഴിയെടുക്കല്‍. കോളജിലെ വിദ്യാർഥികളെ ചോദ്യംചെയ്യുന്നതും തുടരുകയാണ്. 

രാവിലെ പത്തരയോടെയാണ് ടി.ജയപ്രകാശും സിദ്ധാർഥന്റെ അമ്മാവൻ ഷിബുവും സി.ബി.ഐക്ക് മുന്നിലെത്തിയത്. കേസന്വേഷണത്തിൽ ഇരുവരുടെയും മൊഴി രേഖപ്പെടുത്തുന്നത് നിർണായകമാണ്. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ ക്യാമ്പസിലെ ചില കുട്ടികൾ രഹസ്യമായി തന്നെ വന്ന് കണ്ടിരുന്നുവെന്നും മർദനവിവരം അറിയിച്ചിരുന്നുവെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു. തന്റെ കൈവശമുള്ള തെളിവുകൾ സി.ബി.ഐ. സംഘത്തിന്റെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള വിശദാംശങ്ങൾ സി.ബി.ഐ. ചോദിച്ചറിയും.

സംഭവദിവസം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളുടെയും കോളജിലെ ജീവനക്കാരുടെയും മൊഴികൾ സി.ബി.ഐ. രേഖപ്പെടുത്തുന്നുണ്ട്. സസ്പെൻഷനിലായ ഡീനിന്റെയും അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡന്റെയും മൊഴികൾ വരുംദിവസങ്ങളിൽ രേഖപ്പെടുത്തും. കഴിഞ്ഞദിവസം ക്യാമ്പസിൽ എത്തിയ സി.ബി.ഐ. സംഘം സിദ്ധാർഥൻ മർദനത്തിനിരയായ സ്ഥലങ്ങൾ പരിശോധിക്കുകയും ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടും ക്ലാസ് രജിസ്റ്ററുകളും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Siddharth death follow up

Enter AMP Embedded Script