tte-one

തൃശൂര്‍ വെളപ്പായയില്‍  ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍  ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതായിരുന്നു. ടിടിഇ കെ.വിനോദ് ആണ് കൊല്ലപ്പെട്ടത്. ഒഡിഷയില്‍ നിന്നുള്ള ഭിന്നശേഷിക്കാരനായ രജനീകാന്തിനെ സംഭവത്തിനു ശേഷം അറസ്റ്റ് ചെയ്തു.  

tte-two

 

tte-three

ഇന്നലെ രാത്രി ഏഴരയോടെയാണ് മുളങ്കുന്നത്തുകാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ട്രാക്കില്‍വെച്ച് സംഭവം ഉണ്ടായത്. എറണാകുളത്തു നിന്നും പാറ്റ്നയിലേക്കുള്ള ട്രെയിനിലെ ടിടിഇയെ ആണ് പിടിച്ചുതള്ളി കൊലപ്പെടുത്തിയത്.  മദ്യപിച്ച് ലക്കുകെട്ട പ്രതി യാത്രക്കാരോടെല്ലാം മോശമായാണ് പെരുമാറിയിരുന്നത്. ഇതും ടിടിഇ ചോദ്യം ചെയ്തിരുന്നു. ഒപ്പം ടിക്കറ്റ് ചോദിക്കുകയും അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാനായി രജനീകാന്തിനെ ഡോറിനടുത്തേക്ക് കൊണ്ടു നിര്‍ത്തുകയും ചെയ്തു. ഇതോടെ പ്രതി വീണ്ടും പ്രകോപിതനായി ടിടിഇയെ ഒറ്റത്തള്ളിന് പുറത്തേക്ക് വീഴ്ത്തി. ടിടിഇ അടുത്ത ട്രാക്കിലേക്ക് വീഴുകയും പിന്നാലെ വന്ന ട്രെയിനടിയില്‍പ്പെട്ട് മരിക്കുകയുമായിരുന്നു. 

thrissur-tte-n

 

ഉടന്‍ തന്നെ യാത്രക്കാര്‍ പൊലീസിനെയും ആര്‍പിഎഫിനെയും വിവരം അറിയിച്ചു. മുളങ്കുന്നത്തുകാവിനും വടക്കാഞ്ചേരിക്കും ഇടയിലാണ് ടിടിഇ വീണത് എന്നറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടിടിഇ വിനോദിന്റെ മൃതദേഹം കണ്ടത്. പിടിയിലായ ശേഷം പ്രതി രജനീകാന്ത് താന്‍ ഒറ്റത്തള്ളിനാണ് വീഴ്ത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. 

 

ടിടിഇ ട്രാക്കിന്റെ ഇടതുവശത്തേക്കാണ് വീണിരുന്നതെങ്കില്‍ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു. നേരെ മറ്റൊരു ട്രാക്കിലേക്ക് വീഴുകയും ട്രെയിന്‍ കയറിയിറങ്ങുകയും ചെയ്തു.  ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നു നടക്കും. ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ ദാരുണസംഭവം. മഞ്ഞുമ്മല്‍ സ്വദേശിയാണ് ടിടിഇ വിനോദ്. 

TTE Murder case at Thrissur Mulankunhathukavu