'രണ്ടായി പിളര്‍ന്നും കരിഞ്ഞും മൃതദേഹങ്ങള്‍; ;ചുറ്റിലും മരണം'; നാട്ടിലെത്തിയെന്ന് വിശ്വസിക്കാനാവാതെ പ്രിന്‍സ്

റഷ്യയിലെ യുദ്ധഭൂമിയില്‍ നിന്നും വീട്ടിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് പ്രിന്‍സ്. വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ എത്തിയതിന് പിന്നാലെ നേരിടേണ്ടിവന്ന ഭീകരാന്തരീക്ഷത്തെ കുറിച്ച് പറയുകയാണ് പ്രിന്‍സ്. ഡ്രോണ്‍ വീണ് പ്രിന്‍സിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

'ഞാനും വിനോദും ഒരുമിച്ചായിരുന്നു യുദ്ധത്തിന് പോയത്. ടിനു വേറെ ടീമിലായിരുന്നു. വെടിവയ്പ്പിന് ശേഷം ഞങ്ങള്‍ ഒരു കുഴിയിലേക്ക് പോയി സുരക്ഷിതരായി. എന്നാല്‍ ഒരു ‍ഡ്രോണ്‍ എന്റെ കാലില്‍ വീണു. കാല് തകര്‍ന്ന് നടക്കാന്‍ സാധിക്കാത്ത അവസ്ഥയായി. മൂന്ന് കിലോമീറ്ററോളം ഇഴഞ്ഞു നീങ്ങേണ്ടി വന്നു. തലപൊക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ആശുപത്രിയില്‍ 30 ദിവസം കിടന്നു. 

24 മണിക്കൂറും ഒച്ചയായിരുന്നു അവിടെ. പുറത്തേക്കിറങ്ങിയാല്‍ ഏത് നിമിഷവും ഡ്രോണ്‍ വന്ന് വീണേക്കാം എന്ന അവസ്ഥ.  തലയില്ലാതേയും രണ്ടായി പിളര്‍ന്നും കരിഞ്ഞുമെല്ലാം മൃതദേഹാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കൂടിക്കിടക്കുന്നു, പ്രിന്‍സ് പറയുന്നു.

ക്യാംപിലേക്ക് പോയ ദിവസം തന്നെ പാസ്പോര്‍ട്ടും ഫോണുമെല്ലാം അവര്‍ കൈക്കലാക്കി. അവിടേക്ക് വരുന്നവര്‍ക്ക് ഒരു മാസത്തെ പരിശീലനം. എല്ലാ ആയുധങ്ങളും തന്നെ നേരിട്ട് യുദ്ധഭൂമിയിലേക്ക് ഇറക്കി. റഷ്യന്‍ സൈനികര്‍ സൗഹൃദത്തോടെ പെരുമാറിയിരുന്നു എങ്കിലും ഭയപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു അവിടെ. ഇന്ത്യന്‍ എംബസിയുടെ ഉള്‍പ്പെടെ സഹായത്തോടെയാണ് മോസ്കോയിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും എത്താനായത് എന്ന് പ്രിന്‍സ് പറയുന്നു.

Enter AMP Embedded Script