elephent-thulappally

പത്തനംതിട്ട തുലാപ്പള്ളിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവച്ചു കൊല്ലാനുള്ള ശുപാര്‍ശ നടപ്പാവാന്‍ ഇടയില്ല. ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് കണമല ഫോറസ്റ്റ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തിലാണ് വെടിവച്ചു കൊല്ലണമെന്ന് ആവശ്യം ഉയര്‍ന്നത്. അതേസമയം മരിച്ച ബിജുവിന്‍റെ സംസ്കാരച്ചടങ്ങുകള്‍ നാളെ നടക്കും. ബിജുവിന്‍റെ മരണത്തിന് പിന്നാലെയാണ് കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് നടന്നത്. പ്രതിഷേധം കനത്തതോടെ ഡിഎഫ്ഒയും ജില്ലാ കലക്ടറും നാട്ടുകാരുടെ പ്രതിനിധികളും അടക്കം യോഗം ചേര്‍ന്നു. ഇതിലാണ് ഒറ്റയാനെ വെടിവച്ചു കൊല്ലാനുളള ആവശ്യം ഉന്നയിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ആനയെ വെടിവച്ചു കൊല്ലാന്‍ യോഗം ശുപാര്‍ശചെയ്യാന്‍ ധാരണയായി.

 

ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് കൂടി വാങ്ങി പത്തനംതിട്ട ജില്ലാ കലക്ടറാണ് യോഗ ആവശ്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിക്കുന്നത്. അവിടെനിന്നാണ് തീരുമാനം വരേണ്ടത്. ആനയുടെ പശ്ചാത്തലവും ആക്രമണങ്ങളും അടക്കം പരിശോധിച്ചാണ്  തീരുമാനം വരേണ്ടത്. ഈ സംഭവത്തില്‍ അതിനുള്ള സാധ്യതയില്ല. അരിക്കൊമ്പന്‍റെ കാര്യത്തിലടക്കം നടന്നത് പോലെ മയക്കുവെടിവെച്ച് കാടുകടത്താനുള്ള നടപടി വന്നേക്കാം. ഭീമാകാരനായ ഒറ്റയാനാണ് തുലാപ്പള്ളിമേഖലയില്‍ ഭീതിപരത്തി വിലസുന്നതെന്ന് വനംവകുപ്പും പറയുന്നുണ്ട്. ഇന്നലെ ആനയുടെ കാലിന്റെ പാടുകളടക്കം പരിശോധിച്ചിരുന്നു.