surya-satyamoorthy-arunachal-pradesh

അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധു കൂടിയായ സൂര്യ കൃഷ്ണമൂര്‍ത്തി. മരിച്ചവര്‍ മൂന്നുപേരും നല്ല വിദ്യാഭ്യാസമുള്ളവരാണ്. എന്നിട്ടും എങ്ങനെ ബ്ലാക്ക് മാജിക്കിന്‍റെ കെണിയില്‍ അകപ്പെട്ടു എന്ന കാര്യത്തില്‍ വ്യക്തതയില്ല.  ഇത്തരം അറിവും വിദ്യാഭ്യാസവുമുള്ള ആളുകള്‍ ബ്ലാക്ക് മാജിക്കില്‍ വീഴണമെങ്കില്‍ അത് ഗൗരവതരമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണം ഏര്‍പ്പെടുത്തണമെന്നും സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. 

ഇതുമാത്രമല്ല, ഇതുപോലെ നിരവധി കേസുകള്‍ പലഭാഗത്തായി നടക്കുന്നുണ്ട്. ആന്‍റി ജീസസ് ഗ്രൂപ്പുകളുണ്ട്. ആ ഗ്രൂപ്പ് തിരുവനന്തപുരത്തുമുണ്ട്. അവരുടെ തീര്‍ഥം എന്നുപറയുന്നത് രക്തമാണ്. തിരുവനന്തപുരത്ത് അത് നടത്തിവരുന്നവരുണ്ട്. അത് കണ്ടുപിടിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം.

മരണവിവരമറിഞ്ഞയുടനെ ആര്യയുടെ അമ്മ ബോധരഹിതയായി വീണു. തുടര്‍ന്ന് ബോധരഹിതയായി എന്തൊക്കയോ വിളിച്ചുപറയുകയായിരുന്നു. ഈ വാര്‍ത്ത മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്നും അവരുടെ അവസ്ഥ വിവരിക്കാന്‍ കഴിയില്ലെന്നും  അദ്ദേഹം പറഞ്ഞു. 

മരണപ്പെട്ട ദമ്പതിമാര്‍ രണ്ടുപേരും ആയുര്‍വേദ ഡോക്ടര്‍മാരായി ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് ജോലിയില്‍ വിരസത തോന്നിയപ്പോള്‍ ജോലി ഉപേക്ഷിച്ച് ഭാര്യ അധ്യാപികയും ഭര്‍ത്താവ് കേക്ക് നിര്‍മാണ കമ്പനി ആരംഭിക്കുകയും ചെയ്തു.  മരണപ്പെട്ട ആര്യയും തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. 27-ാം തീയതി മകളെ കാണാനില്ലെന്ന് ആര്യയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആര്യയെ കാണാതായത്. ഈ അന്വേഷണത്തിലാണ് മൂവരും അരുണാചലില്‍ എത്തിയതായി വിവരം ലഭിച്ചത്. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം.