kerala-can

കൈവിട്ടുപോയെന്നുകരുതിയ ജീവിതം പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ചവരാണ് കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി രവീന്ദ്രനും ഭാര്യ സിന്ധുവും. ഗുരുതരമായ നാലാം ഘട്ടത്തിലാണ് രവീന്ദ്രന്‍ ശ്വാസകോശ അര്‍ബുദബാധ തിരിച്ചറിയുന്നത്. മരണം മുന്നില്‍കണ്ടെങ്കിലും മനക്കരുത്തോടെ തിരികെ നടന്നു രവീന്ദ്രന്‍, ഒപ്പം സിന്ധുടീച്ചറും.  

2010ല്‍ ഓണക്കാലത്താണ്, രവീന്ദ്രന്‍ തന്‍റെ ജിവിതത്തിലേക്ക് ക്ഷണിക്കാത്ത അതിഥിയായി അര്‍ബുദമെത്തിയതറിഞ്ഞത്. രോഗം മൂര്‍ച്ഛിച്ച് നാലാംഘട്ടമായിരുന്നു. ഇനി ഒരു മാസത്തിലേറെ ആയുസില്ലെന്ന് ആദ്യംകണ്ട ഡോക്ടര്‍ വിധിയെഴുതി. അന്ന് മരണത്തിന് കീഴടങ്ങാന്‍ മനസൊരുക്കി രവീന്ദ്രന്‍. ഇന്ന് 13 വര്‍ഷത്തിനിപ്പുറം ഒരു ചെറുപുഞ്ചിരിയോടെ ആ രോഗകാലം ഓര്‍ക്കുന്നു ഈ 71കാരന്‍. 

മാനാഞ്ചിറ ബി.ഇ.എം സ്കൂളിലെ ജീവശാസ്ത്രം അധ്യപികയായ സിന്ധുവിന് ജീവിതപങ്കാളിയുടെ രോഗാവസ്ഥ പ്രയാസമേറിയ ഒരു പാഠം പോലെയായിരുന്നു. ബി.എസ്.എന്‍.എല്ലില്‍നിന്ന് വിരമിച്ച രവീന്ദ്രന്‍ ഇപ്പോള്‍ വെസ്റ്റ് ഹില്ലിലെ വീട്ടില്‍ വിശ്രമജീവിതമാസ്വദിക്കുകയാണ്. അര്‍ബുദ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും സജീവം. 

A couple who bravely survived cancer