കരിപ്പൂരില്‍ വഴിയുളള ഹജ് യാത്രാനിരക്ക് കുറയ്ക്കാന്‍ എയര്‍ഇന്ത്യ എക്സ്പ്രസ് തയാറായില്ലെങ്കില്‍ രണ്ടാമത്തെ എംബാര്‍ക്കേഷന്‍ പോയിന്‍റു വഴി പോകാന്‍ സൗകര്യമൊരുക്കാമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തിലെ ജനങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചാല്‍ എയര്‍ഇന്ത്യ എക്സ്പ്രസില്‍ കയറാന്‍ ആളുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാര്‍ക്ക് എല്ലവിധ സൗകര്യങ്ങളും ഒരുക്കുന്ന സൗദി എയര്‍ലൈന്‍സിനേക്കാള്‍ ഒരു ലക്ഷം രൂപയാണ് കുടിവെളളം മാത്രം നല്‍കി പഴയ വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ഹാജിമാരില്‍ നിന്ന് അധികമായി ഈടാക്കുന്നത്. നെടുമ്പാശേരിയിലും കണ്ണൂരും 75000 രൂപയാണ് സൗദി എയര്‍ ഈടാക്കുന്നത്.
കരിപ്പൂരില്‍ നിന്ന പുറപ്പെടുന്നതിനായി അപേക്ഷിച്ച 7500 ഹാജിമാര്‍ രണ്ടാമതൊരു എംബാര്‍ക്കേഷന്‍ പോയിന്‍റു വഴിയും ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. എയര്‍ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ കരിപ്പൂരിന് പുറമെ താല്‍പര്യം അറിയിച്ച രണ്ടാമത്തെ വിമാനത്താവളം പോകാന്‍ അവസരം ഒരുക്കും. സ്വന്തം പണം ചിലവാക്കി യാത്ര ചെയ്യുന്ന ഹാജിമാര്‍ക്ക് ഏതു വിമാനത്തില്‍ പോകാമെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസിന് അത് ദോഷമാകുമെന്നും മന്ത്രി. കേന്ദ്ര വ്യോമയാന, ഹജ് മന്ത്രിമാരുമായി മുഖ്യമന്ത്രിയും ചര്‍ച്ച നടത്തുന്നുണ്ട്. കരിപ്പൂര്‍ വഴിയുളള യാത്രാനിരക്ക് മാത്രം കൂട്ടിയതില്‍ പ്രതിഷേധമുയര്‍ത്തി മുസ്്ലീംലീഗും എസ്്വൈഎസും കേരള മുസ്്ലീം ജമാഅത്തും അടക്കമുളള ഒട്ടേറെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.