
മുതലപ്പൊഴി അപകടരഹിതമാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ രണ്ടാംഘട്ട സമരത്തിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിലായിരുന്നു നിലപാട് വ്യക്തമാക്കിയത്.
മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വികാരമാണ് മത്സ്യത്തൊഴിലാളികള്‍ക്കും ലത്തീന്‍ സഭയ്ക്കും. സർക്കാർ വാക്കു പാലിച്ചില്ലെങ്കില്‍ മുതലപ്പൊഴി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ആലോചന. മുതലപ്പൊഴിയില്‍ അടിഞ്ഞ കല്ലും മണലും ഡ്രഡ്ജ് ചെയ്തു നീക്കും, ലൈറ്റുകള്‍ സ്ഥാപിക്കും, കടലില്‍ ബോയ ഇടും, രക്ഷാപ്രവര്‍ത്തനത്തിന് ക്രമീകരണം ഏര്‍പ്പെടുത്തും എന്നീ ഉറപ്പുകള്‍ അടിയന്തരമായി പാലിക്കണമെന്നാണ് ആവശ്യം.
തുടർ സമര പരിപാടികളുടെ ആദ്യഘട്ടമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയില്‍ പദയാത്ര നടത്തി. അഞ്ചുതെങ്ങ് പൂത്തുറയില്‍ നിന്നും പുതുക്കുറിച്ചിയിൽ നിന്നും ആരംഭിച്ച പദയാത്രകള്‍ മുതലപ്പൊഴിയിൽ സമാപിച്ചു. മുതലപ്പൊഴിയില്‍ ലോങ്ങ് ബൂം ക്രെയിൻ എത്തിച്ചെങ്കിലും പാറനീക്കുന്ന പ്രവര്‍ത്തി ഇനിയും പുനരാരംഭിച്ചിട്ടില്ല.