
ഇന്ത്യ മുന്നണി ഏകോപനസമതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സിപിഎം നിലപാടിൽ വിമര്‍ശനം. തീരുമാനം മുന്നണിയെ ദുർബലപ്പെടുത്തുന്നതാണെന്ന് ഫോർവേഡ് ബ്ലോക്ക് പ്രതികരിച്ചു . അതേസമയം സിപിഎമ്മിനെ ദേശീയതലത്തില്‍ പിണക്കാതെ ജാഗ്രതയോടെയാണ് കോൺഗ്രസ് നീക്കം. ഇന്ത്യ മുന്നണിയിലെ പാർട്ടികളെ മുഴുവനായി ഏകോപന സമിതി പ്രതിനിധീകരിക്കുന്നില്ലെന്നും അതിനാൽ പ്രതിനിധിയെ അയക്കേണ്ടെന്നുമാണ് സിപിഎം പിബി ഇന്നലെ തീരുമാനിച്ചത്. ഇതിനെ മുന്നണിയിലെ ഇടത് പാർട്ടികൾ തന്നെ എതിർക്കുന്നു. മറ്റ് സമിതികളിലേക്ക് പ്രതിനിധികളെ അയച്ച സിപിഎം ഏകോപനസമിതിയിൽ നിന്ന് വിട്ടുനിൽക്കുന്നത് യുക്തി ഇല്ലായ്മയാണെന്ന് ഫോർവേഡ് ബ്ലോക്ക് വിമർശിച്ചു. മുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനം സിപിഎം പുനഃപരിശോധിക്കണമെന്നും ജി ദേവരാജൻ പറഞ്ഞു. സിപിഎം അഭിപ്രായത്തെ മാനിക്കുന്നുവെന്നും മുന്നണിയിൽ ഭിന്നത ഇല്ലെന്നും പ്രതികരിച്ച കോണ്‍ഗ്രസ് ആരെയും പിണക്കുന്നില്ല. ഇന്ത്യ മുന്നണിയുടെ എല്ലാ സമിതികളിലും തുടരുമെന്ന് സിപിഐ ആവർത്തിച്ചു. ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളിൽ മമത ബാനർജിയുടെ ടി.എം.സിയുമായി സഹകരണം വേണ്ടെന്നാണ് സിപിഎം പിബിയുടെ തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
CPM not to join Coordination Committee