‘ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് വ്യാജം; സ്നാപ് ചാറ്റിൽ അയച്ചത് മാറ്റി ഉപയോഗിച്ചു’

sradha-note
SHARE

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ടി.എം.വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തി.

ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ‘നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്’ എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നതെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.

എന്നാൽ, ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് വ്യാജമാണെന്നു കുടുംബം പറഞ്ഞു. സുഹൃത്തുക്കൾക്കു സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ അയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു പിതാവ് പി.പി.സതീശൻ പറഞ്ഞു.

ഹൈക്കോടതിയെ സമീപിച്ച് മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണവും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തെ തുടർന്ന് എസ്എഫ്ഐ, കെഎസ്‌യു, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം കാരണം കോളജിന്റെ പ്രവർത്തനം തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി കോളജ് മാനേജ്മെന്റും മാനേജർ ഫാ.ഡോ. മാത്യു പൈക്കാട്ടുമാണ് ഹർജി നൽകിയത്.

കോളജ് സുഗമമായി പ്രവർത്തിക്കാനും ക്യാംപസിൽ പ്രവേശനം തടയാതിരിക്കാനും നടപടിയെടുക്കാനും മതിയായ പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടു കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർക്കും നിവേദനം നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നു ഹർജിയിൽ അറിയിച്ചു. യാഥാർഥ്യം അറിയാൻ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് മാനേജ്മെന്റ് പരാതി നൽകിയിരുന്നു. ഇതിനിടയിൽ കോളജ് ഗേറ്റിന് മുന്നിൽ തുടർച്ചയായി നടക്കുന്ന പ്രതിഷേധം നിയമവിരുദ്ധവും അനാവശ്യവുമാണെന്നും ഹർജിയിൽ പറയുന്നു.

വിദ്യാർഥികൾ തടഞ്ഞിട്ടില്ല; പരാതിയുമില്ല: ജയരാജ്

അമൽജ്യോതി എൻജിനീയറിങ് കോളജിൽ ചർച്ചയ്ക്കെത്തിയ തന്നെ വിദ്യാർഥികൾ തടഞ്ഞെന്നും അവർക്കെതിരെ കേസെടുത്തെന്നുമുള്ള പ്രചാരണം ശരിയല്ലെന്നു ഗവ. ചീഫ് വിപ് എൻ.ജയരാജ് അറിയിച്ചു. വിദ്യാർഥികളിൽ നിന്ന് തനിക്കു നേരെ അതിക്രമമൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജയരാജിനു പരാതിയില്ലെങ്കിലും വിദ്യാർഥികളെ പ്രതികളാക്കി കാഞ്ഞിരപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് മുന്നോട്ടു പോകും. ജയരാജ്, ഡിവൈഎസ്പി എം.അനിൽകുമാർ, എസ്ഐ കെ.വി.രാജേഷ് കുമാർ എന്നിവരെ സമരക്കാർ തടഞ്ഞതിനെതിരെ പൊലീസ് സ്വമേധയാ എടുത്ത കേസിന്റെ പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. 

ശ്രദ്ധയുടെ ജന്മനാട്ടിൽ പ്രതിഷേധ ജ്വാല

ശ്രദ്ധ സതീഷിന്റെ മരണത്തിൽ നാടൊരുമിച്ച് പ്രതിഷേധ ജ്വാല തെളിച്ചു. ഇന്നലെ വൈകിട്ട് തിരുവാങ്കുളം ജംക്‌ഷനിൽ നടന്ന പ്രതിഷേധത്തിൽ ശ്രദ്ധയുടെ സുഹൃത്തുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ അണിനിരന്നു. അനൂപ് ജേക്കബ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.

Police showed fake suicide note: Claims Sradha's family

MORE IN KERALA
SHOW MORE