മുന്‍ എസ്.എഫ്.ഐ നേതാവ് വ്യാജരേഖ ചമച്ച കേസില്‍ അനങ്ങാതെ പൊലീസ്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് മുന്നുദിവസം പിന്നിട്ടിട്ടും വിദ്യയെ ചോദ്യം ചെയ്യാനോ വ്യാജരേഖ കണ്ടെത്താനോ പൊലീസിനായിട്ടില്ല. അതിനിടെ മഹാരാജാസ് കോളജില്‍നിന്ന് ലഭിച്ച ആസ്പയര്‍ സ്കോളര്‍ഷിപ്പ് പ്രൊജക്ട് സര്‍ട്ടിഫിക്കറ്റാണ് വ്യാജരേഖയ്ക്കടിസ്ഥാനമെന്ന സംശയമുയര്‍ന്നിട്ടുണ്ട്.
അന്വേഷണം ആരുനടത്തും . കൊച്ചി പൊലീസോ അതോ വ്യാജരേഖ കണ്ടെത്തിയ അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് ഉള്‍പ്പെടുന്ന അഗളി പൊലീസോ. പരാതികിട്ടിയതുമുതല്‍ ഈ സംശയത്തിലാണ് പൊലീസ്. ഇതിതിനിടെ കാസര്‍കോട് കരിന്തളം കോളജിലും വിദ്യ വ്യാജരേഖ നല്‍കിയെന്ന പരാതികൂടി വന്നതോടെ അന്വേഷണം കൊച്ചി പൊലീസ് നേതൃത്വം നല്‍കട്ടെ എന്ന നിലപാടിലേക്ക് മാറി . 7വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വ്യാജരേഖ കേസില്‍ പക്ഷേ അന്വേഷണചുമതല ആര്‍ക്കെന്ന കാര്യത്തില്‍ ഇന്ന് അവസാനതീരുമാനമാകുമെന്ന് മാത്രമാണ് പൊലീസ് ഭാഷ്യം.
അതേസമയം കാലടി സര്‌വകലാശാലയിലെ എംഫില്‍ പഠനത്തിന്റെ ഭാഗമായി ലഭിച്ച ആസ്പയര്‍ സ്കോളര്‍ഷിപ്പില്‍ എറണാകുളം മഹരാജാസ് കോളജില്‍ 2018 19 കാലയളില്‍ ചെയ്ത പ്രൊജക്ടിന്റെ ഭാഗമായി ലഭിച്ച സര്‍ട്ടിഫിക്കേറ്റാണ് വിദ്യയുടെ വ്യാജരേഖയ്ക്ക് ആധാരമെന്നാണ് സൂചന. കോളജ് വൈസ് പ്രിന്‍സിപ്പാളായിരുന്ന വികെ ജയമോളിന്റെ ഒപ്പും സീലുമാണ് രേഖയിലുള്ളത് . ഈ ലെറ്റര്‍പാഡാണ് വ്യാജരേഖയാക്കി മാറ്റിയതെന്നാണ് നിഗമനം . വിദ്യ കോളജില്‍ പ്രോജക്ട് ചെയ്തിരുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ വ്യക്തമാക്കിയിരുന്നു. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ എസ്എഫ്ഐയുടെ ആള്‍മാറാട്ടകേസ് ഇഴയുന്നതിന് സമാനമാണ് ഇപ്പോള്‍ മഹാജാസിലെ വ്യാജരേഖ കേസും.