മൂന്നാം വയസിൽ പശുവിന്റെ രൂപത്തിൽ വന്ന വിധി കാൽ തളർത്തിയെങ്കിലും തളരാത്ത മനസാണ് ആലപ്പുഴ പായിപ്പാട് സ്വദേശി സോഫി മുത്തിന്. 35 വർഷമായി കരകൗശല വസ്തുക്കളാണ് സോഫിയുടെ ജീവിതം. വിധിയോട് പൊരുതി അതിജീവനത്തിന്റെ മാതൃകയാവുകയാണ് ഈ യുവതി.
പിച്ചവയ്ക്കാൻ തുടങ്ങിയ പ്രായത്തിലാണ് സോഫി മുത്ത് കിടപ്പിലായത്. കിടക്കയിലായിരുന്നു പിന്നെ ഈ 53 കാരിയുടെ സ്വപ്നങ്ങളെല്ലാം. പതിയെ വീൽചെയറിലേറി. ജീവിതത്തിന് നിറം പകരാൻ ഗ്ലാസ് പെയിന്റിനെ കൂട്ടുപിടിച്ചു. പെയിന്റ് നിർമ്മാണത്തിലും ആശംസ കാർഡുകളിലും തുടങ്ങി കുടയിലേക്കും പേപ്പർ പേനയിലേക്കും. മണിക്കൂറുകൾ എടുത്ത് കൈകൊണ്ടാണ് കുട തുന്നുന്നത്. പക്ഷേ സോഫിക്കതൊന്നും പ്രശ്നമല്ല.
മാതാപിതാക്കൾ മരണപ്പെട്ടതോടെ സോഫി വീട്ടിൽ തനിച്ചായി. സഹോദരന്റെ വീടിനുസമീപമാണ് താമസം. ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കണമെന്നാണ് സോഫിയുടെ ഇനിയുള്ള ആഗ്രഹം