
പാര്‍ട്ടി വിട്ടതിനെ ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങള്‍ക്കൊടുവിലെ തമ്മില്‍ തല്ലിനെ തുടര്‍ന്ന് സി.പി.ഐ അംഗത്തിന്റെ കൈ വിരല്‍ സിപിഎമ്മുകാരന്‍ കടിച്ച് മുറിച്ചെടുത്തു. കൊല്ലം പത്തനാപുരലം മൂലവട്ടത്താണ് സംഭവം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം വിട്ട് സി.പി.ഐയിലേക്ക് എത്തിയ മഹേഷിനാണ് കൈവിരല്‍ നഷ്ടമായത്.
ഞായറാഴ്ച വൈകിട്ട് ഒരു കല്യാണ വീട്ടില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രി 11ന് മൂലവട്ടം ജംക്‌ഷനിൽ ഇവർ വീണ്ടും കണ്ടുമുട്ടി, തർക്കം കയ്യാങ്കളിയിലേക്കു നീങ്ങി. ഇതിനിടെ മഹേഷിന്റെ ഇടതു കയ്യിലെ തള്ളവിരൽ സിപിഎം അംഗത്തിന്റെ വായിൽ അകപ്പെട്ടു. ഇതോടെ ഇയാൾ വിരലിൽ അമർത്തിക്കടിച്ചു. അവിടെയുണ്ടായിരുന്നവർ ഇടപെട്ട് വിരൽ വായിൽ നിന്നു പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിരലിൽ നിന്നു കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാർ മഹേഷിനെയും കൊണ്ട് ആശുപത്രിയിലെത്തി. അവിടെയെത്തുമ്പോഴാണ് വിരൽ ഇല്ലെന്ന വിവരം അറിയുന്നത്.
മഹേഷിനെ ആശുപത്രിയിലാക്കി, ബന്ധുക്കളും നാട്ടുകാരും തിരികെയെത്തി സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരൽ എവിടെയെന്നു പറഞ്ഞില്ല. അര്‍ധരാത്രിയോളം നീണ്ട തിരച്ചിലിനൊടുവില്‍ വിരല്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതി സ്വീകരിക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
CPM-CPI clash in pathanapuram