മൂന്ന് കുരുന്നുകളുടെ കളിചിരി നിറഞ്ഞ വീട് അനാഥം; മരിക്കുമ്പോള്‍ ശ്രീജ ഗർഭിണി

sreeja-shaji
SHARE

ഇറയത്തോടു ചേർന്ന് കിളിക്കൂട്ടിൽ 2 ലവ്ബേഡ്സ്. ചായ്പിൽ മയക്കം വിടാതെ, തളർന്നുറങ്ങുന്ന കുഞ്ഞിപ്പൂച്ച. ടൈൽസുകൾ തകർന്ന അകത്തളം. വാരിവലിച്ചിട്ട വസ്ത്രങ്ങൾ. സ്റ്റീൽ പാത്രത്തിൽ, പാതി കഴിച്ച ചപ്പാത്തി. വാച്ചാൽ ഗ്രാമത്തിൽ, നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ നടന്ന വീടിന്റെ ചിത്രമാണിത്. വീട്ടുമുറ്റത്തും പരിസരത്തും എപ്പോഴും കളിച്ചു ചിരിച്ചു നടന്ന 3 കുട്ടികളെയാണു നഷ്ടപ്പെട്ടത്. ഗർഭിണിയായിരുന്നു മരിച്ച ശ്രീജ. 

എന്താണു സംഭവിച്ചതെന്നു തൊട്ടടുത്ത വീട്ടുകാർക്കു പോലും പറയാൻ കഴിയാത്ത അവസ്ഥ. സംഭവ ദിവസം രാത്രി വീട്ടിൽ നിന്ന് അസ്വഭാവികമായി ഒന്നും കേട്ടില്ലെന്നാണു അയൽവാസികൾ പറയുന്നത്. ഇടയ്ക്കിടെ തർക്കവും കുടുംബപ്രശ്നങ്ങളുമുണ്ടാകുന്ന വീടായതിനാൽ, അധികം അങ്ങോട്ടു ശ്രദ്ധിക്കാറില്ലെന്നും അവർ പറയുന്നു. പക്ഷേ, തലേദിവസം വരെ കളിച്ചുല്ലസിച്ചു നടന്നിരുന്ന കുട്ടികളുടെ അപ്രതീക്ഷിത വിയോഗം അവരെ ദുഃഖത്തിലാഴ്ത്തുകയാണ്. 

ഷാജിയും ശ്രീജയും ഒരുമിച്ചു താമസിക്കാൻ തുടങ്ങിയതോടെ അയൽക്കാർ ഇവരുമായി കാര്യമായ അടുപ്പം കാണിച്ചിരുന്നില്ല. എന്നാൽ 3 കുട്ടികളെയും എല്ലാവർക്കും ഇഷ്ടമായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് അവർ, ആത്മഹത്യാ വിവരം അറിയുന്നതു പോലും. ഷാജിയും ശ്രീജയും ഫോൺ ചെയ്തതനുസരിച്ച്, പൊലീസ് വൈകാതെ തന്നെ വാച്ചാലിലെ വീട്ടിലെത്തിയിരുന്നു. എഎസ്ഐ അബീബ് റഹ്മാൻ, പ്രശാന്ത്, സഹദേവൻ എന്നിവരാണ്, ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തു കയറിയത്. 

മക്കളായ സൂരജിനെ ഹാളിലെ ഫാനിലും സുജിൻ, സുരഭി എന്നിവരെ പൂർത്തിയാകാത്ത മുകൾ നിലയിലേക്കുള്ള ഒറ്റ മുറിയുടെ മച്ചിലും ശ്രീജയെയും ഷാജിയെയും ബെഡ്റൂമിലെ ഫാനിലുമാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ച്, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി 9നും ആത്മഹത്യാ ഭീഷണി മുഴക്കി ശ്രീജ ചെറുപുഴ പൊലീസിനു ഫോൺ ചെയ്തിരുന്നു. ശ്രീജയുടെ വീട്ടിലെത്തിയ പൊലീസ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയാണു മടങ്ങിയത്. 

വീടിനകത്തു തറയുടെയും അടുക്കളയുടെ വാഷ്ബേസിൻ ഭാഗത്തെയും ടൈലുകൾ തകർത്ത നിലയിലും തുണികൾ വാരിവലിച്ചിട്ട നിലയിലുമാണ്. ജനൽചില്ലുകളും തകർത്തിട്ടുണ്ട്. തകർക്കാനുപയോഗിച്ചതെന്നു കരുതുന്ന ഇരുമ്പുചുറ്റിക വീട്ടിനകത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവം നടന്ന വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.

കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ വൻജനക്കൂട്ടമാണെത്തിയത്. വീടും പരിസരവും കനത്ത പൊലീസ് ബന്തവസിലായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പി കെഇ.പ്രേമചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാർ, ഇൻസ്പെക്ടർ വിനോദ് കുമാർ, എസ്ഐമാരായ എം.പി.ഷാജി, രാഘവൻ, രൂപ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ ഒട്ടേറെ പൊലീസുകാർ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ 2 മണിയോടെ പൂർത്തിയാക്കി.

Cherupuzha Family Death

MORE IN KERALA
SHOW MORE