
എസ്ബി കോളേജില്‍ പഠിക്കുന്ന കാലത്തെ പ്രിയ അധ്യാപകനായിരുന്നു പൗവ്വത്തില്‍ അച്ചനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മരണാനന്തര ചടങ്ങുകളില്‍ തന്റെ ആരോഗ്യകാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാത്തതിലെ വേദനയും അദ്ദേഹം പങ്കുവെച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ ബി.എ എകണോമിക്സിന് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പൗവ്വത്തിൽ അച്ചൻ. അന്നു മുതൽ അദ്ദേഹവുമയി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്.
പൗവ്വത്തിൽ പിതാവ് കേരളത്തിലെ ക്രൈസ്തവ സഭയുടെ ആധ്യാത്മിക ആചാര്യൻമാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. മാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങളിലൂടെ അദ്ദേഹം ആ കാഴ്ചപ്പാട് പ്രതിഫലിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി പൗവ്വത്തിൽ പിതാവ് നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു. എന്റെ ഗുരുനാഥൻ കൂടിയായ പൗവ്വത്തിൽ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. പരിശുദ്ധ പിതാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.