'അരിക്കൊമ്പൻ' കാരണം റേഷൻ മുടങ്ങി; കടകൾ പുനർനിർമിക്കാൻ തീരുമാനം

ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റിലും ആനയിറങ്കലിലും കാട്ടാന തകര്‍ത്ത റേഷന്‍ കടകള്‍ പുനര്‍നിര്‍മിക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പണി പൂര്‍ത്തിയാകും വരെ റേഷന്‍ വിതരണത്തിന് താത്കാലിക സംവിധാനം ഏര്‍പ്പെടുത്തി.

അരിക്കൊമ്പന്‍ റേഷന്‍ കടകള്‍ തകര്‍ത്തതോടെ പന്നിയാറിലും ആനയിറങ്കലിലും റേഷന്‍ വിതരണം മുടങ്ങിക്കിടക്കുകയാണ്.ഇത് തടസമില്ലാതെ നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.. രണ്ട് മാസത്തിനകം കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനാണ് തീരുമാനം.  അതുവരെ എസ്റ്റേറ്റിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച് വിതരണം ചെയ്യും. ആളുകള്‍ക്ക് നേരിട്ട് വരാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് റേഷന്‍ വീട്ടില്‍ എത്തിച്ചുനല്‍കാനും തീരുമാനമായി.

പന്നിയാര്‍ എസ്റ്റേറ്റില്‍ എച്ച് എം എല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു റേഷന്‍ കട പ്രവര്‍ത്തിച്ചിരുന്നത്. പതിമൂന്ന് തവണ കാട്ടാന ഈ കട ആക്രമിച്ചിട്ടുണ്ട്. ഇവിടെ എസ്റ്റേറ്റ് അധികൃതര്‍ തന്നെയാണ് പുതിയ കട നിര്‍മിച്ചുനല്‍കുന്നത്. കടയ്ക്ക് ചുറ്റും സോളാര്‍ ഫെന്‍സിങ്ങും പൂര്‍ത്തിയായതോടെ ഇനി ആന ആക്രമിക്കില്ല എന്ന പ്രതീക്ഷയിലാണ് കടയുടമ.

Enter AMP Embedded Script