വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു, മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍

റിപ്പബ്ലിക് ദിനം പ്രൗഢമായി ആചരിച്ച് സംസ്ഥാനവും. സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയെ പുകഴ്ത്തിയും രാജ്യത്തിന്റെ വളർച്ചയിൽ പ്രധാനമന്ത്രിയെ വാഴ്ത്തിയുമായിരുന്നു ഗവർണറുടെ റിപ്പബ്ലിക്ദിന സന്ദേശം. ജില്ലകളിലെ റിപ്പബ്ലിക്ദിന പരേഡുകളിൽ മന്ത്രിമാർ സല്യൂട്ട് സ്വീകരിച്ചു. 

21 സായുധ, സായുധതേര വിഭാഗങ്ങളും അശ്വാരൂഡ സേനയും അണിനിരന്ന പരേഡിൽ ഗവർണർ സല്യൂട്ട് സ്വീകരിച്ചു. പ്രത്യേക അതിഥികളായി കർണാടക പൊലീസിന്റെ വനിത സേനാംഗങ്ങളും പരേഡിൽ അണിനിരന്നു. മോദിയെ ഇന്ത്യയെ അഞ്ചാമത്തെ സാമ്പത്തിക ശക്തയാക്കി മാറ്റിയെന്ന് പറഞ്ഞ ഗവർണർ ആർദ്രം, ലൈഫ് പദ്ധതികൾ ഉയർത്തി മുഖ്യമന്ത്രിക്കും കൈയ്യടി നൽകി. 

ഉന്നതവിഭ്യാഭ്യാസത്തിനായി വിദ്യാർഥികൾ പുറത്തുപോകുന്നത് തടയാൻ നടപടി വേണമെന്നും ഗവർണർ ഓർമിപ്പിച്ചു. ജില്ലകളിൽ മന്ത്രിമാർ പരേഡുകളെ അഭിവാദ്യം ചെയ്തു. ഫെഡറൽ സംവിധാനം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കൊല്ലത്ത് കെ.എൻ.ബാലഗോപാൽ കുറ്റപ്പെടുത്തി. പത്തനംതിട്ടയിൽ വീണ ജോർജും ആലപ്പുഴയിൽ സജി ചെറിയാനും കോട്ടയത്ത് ജെ.ചിഞ്ചുറാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും എറണാകുളത്ത് മന്ത്രി പി.രാജീവും പതാക ഉയർത്തിയപ്പോൾ കെ.രാജൻ തൃശൂരിൽ എം.ബി.രാജേഷ് പാലക്കാട്ടും എ.കെ.ശശീന്ദ്രൻ കോഴിക്കോട്ടും ആർ.ബിന്ദു വയനാട്ടിലും കെ.കൃഷ്ണൻകുട്ടി മലപ്പുറത്തും കെ.രാധാകൃഷ്ണൻ കണ്ണൂരിലും അഹമ്മദ് ദേവർകോവിൽ കാസർകോട്ടും സല്യൂട്ട് സ്വീകരിച്ചു. നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീർ പതാക ഉയർത്തി. 

Enter AMP Embedded Script