ഗര്‍ത്തം രൂപപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് കൊല്ലങ്കോട്ടെ ഊട്ടറ പാലത്തിൽ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പാലത്തിന്റെ ബലക്ഷയം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കും. പുതിയ പാലത്തിന്റെ നിര്‍മാണം വൈകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലക്കാടിനെയും കൊല്ലങ്കോടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഗതാഗത സൗകര്യമാണ് നിലച്ചത്. ഗര്‍ത്തം രൂപപ്പെട്ടതോെട പാലം ഏത് സമയത്തും നിലം പൊത്താമെന്ന സ്ഥിതിയാണ്. ചെറുവാഹനങ്ങള്‍ പോലും കടന്നുപോകുന്നത് അത്യാഹിതത്തിനിടയാക്കും. ഈ സാഹചര്യത്തിലാണ് പാലം പൂര്‍ണമായും അടച്ചത്. ഇതോടെ കിലോമീറ്ററുകള്‍ ചുറ്റി ഇരുഭാഗത്തേക്കും സഞ്ചരിക്കേണ്ട സ്ഥിതിയാണ്. നെന്മാറ ആലംപള്ളം, മുതലമട ഊട്ടറ വടവന്നൂര്‍ വഴിയാണ് നിലവിലെ ഗതാഗതം. ഗായത്രി പുഴയ്ക്ക് കുറുകെ പുതിയ പാലം പണിയുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വൈകരുതെന്നാണ് ആവശ്യം.
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദമായി പരിശോധിക്കും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയാല്‍ ചെറുവാഹനങ്ങള്‍ക്കെങ്കിലും കടന്നുപോകാന്‍ കഴിയുമോ എന്ന കാര്യത്തിലും അടുത്തദിവസം തീരുമാനമുണ്ടാകും.