ഒരുമിച്ചുള്ള ഒരു സെല്‍ഫിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ പോരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സ്വാമി സന്ദീപാനന്ദഗിരിയും. തിരുവനന്തപുരത്ത് ലുലു ഹയാത്ത് റീജന്‍സി കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ഇവരുവരും ചേര്‍ന്ന് സെല്‍ഫിയെടുത്തത്.
ചിത്രം ആദ്യം ഫെയ്സ്ബുക്കില്‍ പഹ്കുവച്ചത് സ്വാമി സന്ദീപാനന്ദഗിരിയാണ്.
'സ്നേഹിക്ക, യുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും;
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്നേഹം നീക്കീടു, മോര്‍ക്ക നീ' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
ഇതിന് മറുപടിയുമായി കെ. സുരേന്ദ്രനും രംഗത്തെത്തി. 'ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം. 'ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.....ഉദരനിമിത്തം ബഹുകൃതവേഷം'. സുരേന്ദ്രന്‍ കുറിച്ചു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ നിര്‍മായക വഴിത്തിരിവ് അടുത്തിടെയാണ് ഉണ്ടായത്. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശും കൂട്ടരും ചേര്‍ന്നാണ് എന്ന് സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ പരിഹസിച്ച് നേരത്തെ കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ പങ്കിട്ട ചിത്രത്തിനെതിരെയും സന്ദീപാനന്ദഗിരി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉള്ളി കെട്ടപോലെ സുരേന്ദ്രന്റെ മനസ്സ് എത്രമാത്രം മലീമസമാണ് എന്നാണ് സന്ദീപാനന്ദഗിരി കുറിച്ചത്.