കരൾ രോഗബാധിതനായ അച്ഛന് കരൾദാനം ചെയ്ത് മകൾ

കരള്‍രോഗം ബാധിച്ച അച്ഛന് കരള്‍ദാനം ചെയ്ത് നഴ്സിങ് വിദ്യാര്‍ഥിനിയായ മകള്‍. ചാലക്കുടി മേലൂര്‍ ഗ്രാമത്തില്‍ നിന്നാണ് കരള്‍ദാനത്തിന്റെ മാതൃക.

മേലൂര്‍ സ്വദേശിയായ വടക്കുംചേരി നെല്‍സന് കരള്‍രോഗം ബാധിച്ചിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. നെല്‍സാകട്ടെ അന്‍പതു വയസു മാത്രം. ഇനിയും ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ ബാക്കി.  കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു പോംവഴിയില്ല. 

ശരീരത്തിനു ചേരുന്ന കരള്‍ കിട്ടാന്‍ വ്യാപകമായി അന്വേഷിച്ചു. കരള്‍ദാതാവിനെ കിട്ടാതെ വലഞ്ഞു. മകള്‍ എവ്്്ലിന്‍ കരള്‍ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചു. പലരും മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പ്രായപൂര്‍ത്തിയായ തനിക്കു സ്വയം തീരുമാനമെടുക്കാമെന്ന് എവ്്ലിന്‍ നിലപാട് പറഞ്ഞു. അങ്ങനെ, അച്ഛന് കരള്‍ദാനം ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഇരുവരും ആരോഗ്യം വീണ്ടെടുത്തു. പെരുമ്പാവൂരിലെ നഴ്സിങ് കോളജിലെ വിദ്യാര്‍ഥിനിയാണ് എവ്്ലിന്‍. അച്ഛന്റെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ പകുത്തു നല്‍കിയ മകള്‍ക്ക് നാട്ടുകാര്‍ ആദരമൊരുക്കി. 

യൂസ്്ഡ് വെഹിക്കിള്‍ വില്‍പനക്കാരനാണ് നെല്‍സന്‍. കരള്‍രോഗത്തെ അതിജീവിച്ച് ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ്. ഒപ്പം , കുടുംബത്തിന് താങ്ങും തണലുമായി ഇനിയും ജീവിക്കാമെന്ന സന്തോഷവും.