നഗരസഭ മുതൽ മുഖ്യമന്ത്രിയെ വരെ കണ്ടു; ഇന്നും ശ്വാസമടക്കിപ്പിടിച്ച് ഒരു കുടുംബം

ഒറ്റപ്പാലം കണ്ണിയംപുറത്ത് കുത്തിയൊഴുകുന്ന തോടിന്റെ കരയിൽ ശ്വാസം അടക്കിപ്പിടിച്ചു കഴിയുകയാണ് അഞ്ചംഗ കുടുംബം. സംരക്ഷണ ഭിത്തി ഇല്ലാത്ത തോട് രണ്ടടി കൂടി ഇടിഞ്ഞാൽ സ്വപ്നവും സമ്പാദ്യവുമായ വീടും അപകടത്തിലാകും. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇവരുടെ മൂന്ന് സെന്റിലധികം ഭൂമിയാണ് ഒഴുകിപ്പോയത്.

കണ്ണിയംപുറം ആലപറമ്പിൽ വാസുദേവന്റെ വിടാണ് അപകടാവസ്ഥയിൽ. വീടിന്റെ പിന്നിലൂടെ ഒഴുകുന്ന തോടിന്റെ പാർശ്വഭിത്തി നിരന്തരം ഇടിയുന്നതാണ് പ്രശ്നം. രണ്ടടി കൂടി മണ്ണ് ഇടിഞ്ഞാൽ വീടിന്റെ അടിത്തറയും കിണറും അപകടത്തിലാകും.2014 ല്‍ തുടങ്ങിയ പ്രതിസന്ധിയാണിത്. തോടിനു പാർശ്വഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നഗരസഭ മുതൽ മുഖ്യമന്ത്രി വരെയുള്ളവരെ രേഖാമൂലം സമീപിച്ചെങ്കിലും യാതൊന്നും നടപ്പായില്ല. 2015 ൽ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കു സമർപ്പിച്ച അപേക്ഷ പരിഗണിച്ച് മൈനർ ഇറിഗേഷൻ 4.30 ലക്ഷം രൂപ അനുവദിക്കപ്പെട്ടെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ലെന്ന് കുടുംബം പറയുന്നു. മുഖ്യമന്ത്രിക്കും ജല വിഭവ മന്ത്രിക്കും കലക്ടർക്കും നൽകിയ നിവേദനങ്ങളും അവഗണിക്കപ്പെട്ടെന്നാണു പരാതി. ഭാര്യ ഗീതയും രണ്ടു മക്കളും വാസുദേവന്റ പ്രായമായ അച്ഛനുമാണ് വീട്ടിലുള്ളത്. സമീപത്തെ മറ്റൊരു കുടുംബം സമാനമായ പ്രശ്നം മൂലം വീടൊഴിഞ്ഞു പോയിരുന്നു.