വാനര സംഘവും തെരുവുനായ്ക്കളും ഏറ്റുമുട്ടി; ചോര വാർന്ന് ദാരുണാന്ത്യം

മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ, വിഴവൂർ ഭാഗത്ത് കുരങ്ങുകളും തെരുവുനായ്ക്കളും  ഏറ്റുമുട്ടി.  ഒരു കുരങ്ങും തെരുവു നായയും ചത്തു. പലപ്പോഴും ഇരുഭാഗത്തും വലിയ പരുക്കുകൾ ഉണ്ടാകാറുണ്ടെങ്കിലും ചത്തു വീഴുന്നത് ആദ്യം. ജഡങ്ങൾ  വന്യജീവി സംരക്ഷണസമിതി പ്രവർത്തകർ കുഴിച്ചുമൂടി. മുക്കുന്നിമലയുടെ താഴ്‌വാരമായ വിളവൂർക്കൽ പഞ്ചായത്തിൽ ഒരിടവേളയ്ക്കു വാനരശല്യം രൂക്ഷമായി. 

കൃഷി, വീട്ടു സാധനങ്ങൾ നശിപ്പിക്കുക തുടങ്ങിയ പതിവ് ശല്യത്തിനു പുറമേ ഇപ്പോൾ വളർത്തുമൃഗങ്ങളെയും കുരങ്ങുകൾ ഉപദ്രവിക്കുന്നതായി മൂലമൺ വാർഡംഗം സി.ഷിബു പറഞ്ഞു. ആട്, പശു, നായ എന്നിവയാണ് കൂടുതലും ഇരയാകുന്നത്. കുരങ്ങുകളിൽ നിന്ന് രോഗം വളർത്തു മൃഗങ്ങൾക്കും അതുവഴി മനുഷ്യർക്കും വരുമോ എന്നുള്ള പേടിയും ആളുകൾക്ക് ഉണ്ട്.