തർക്കങ്ങൾക്കിടയിൽ മാറി മറിഞ്ഞ് ഒടുവിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥന്‍ ബാബു പ്രസാദിന് തന്നെ ലഭിച്ചു ആലപ്പുഴയിലെ ഡി സി സി പ്രസിഡൻറ് സ്ഥാനം. ആലപ്പുഴയിലെ അധ്യക്ഷ സ്ഥാനം ഐ വിഭാഗത്തിന് അവകാശപ്പെട്ടതാണെങ്കിലും കെ.സി വേണുഗോപാലിൻ്റെ നോമിനിയായി കെ. പി.ശ്രീകുമാറിൻ്റെ പേര് ഉയര്‍ന്നുവന്നത് ഗ്രൂപ്പില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു .തൻ്റെ തട്ടകത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയതോടെ ഹൈക്കമാൻഡും വഴങ്ങി. .
കെ.സി.വേണുഗോപാൽ ദേശീയ കോൺഗ്രസ് രാഷ്ട്രീയത്തിൽ കരുത്തനായതോടെ ആലപ്പുഴയിൽ ഐ ഗ്രൂപ്പിൽ ശക്തമായ രണ്ട് ചേരികളുണ്ടായി.വേണുഗോപാലിനെ പിന്തുണയ്ക്കുന്ന കെ.സി ഗ്രൂപ്പ് അടുത്തിടെ ജില്ലയിൽ കൂടുതൽ ശക്തി പ്രാപിച്ചു. ഐ ഗ്രൂപ്പിൻ്റെ അക്കൗണ്ടിലാണ് ആലപ്പുഴയിലെ ഡിസിസി പ്രസിഡൻ്റ് സ്ഥാനം.പുനസംഘടന ചർച്ചയുടെ ആദ്യ ഘട്ടത്തിൽ തന്നെ പറഞ്ഞു കേട്ടിരുന്ന പേരാണ് ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിൻ്റേത്.ഒപ്പം തന്നെ കെ.സി.വേണുഗോപാലിൻ്റ അടുത്തയാളായ എം,ജെ ജോബ്.സുധാകരനമായി അടുപ്പമുള്ള അഡ്വ.ഡി.സുഗതൻ തുടങ്ങിയ പേരുകളും അന്തരീക്ഷത്തിലുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ഐ ഗ്രൂപ്പുകാരനെങ്കിലും കെ.സി. വേണുഗോപാലിൻ്റെ ഉറ്റ അനുയായിയായ അഡ്വ.കെ.പി.ശ്രീകുമാറിന്‍റെ പേര് ഡി സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു വന്നത്. പ്രസിഡന്റ് സ്ഥാനം ശ്രീകുമാറിനാകും എന്ന സ്ഥിതി വന്നതോടെ രമേശ് നിലപാട് കടുപ്പിച്ചു. രാഹുൽ ഗാന്ധിയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. ഒടുവിൽ കെ സി യുടെ അനുയായി K P ശ്രീകുമാറിന് പകരം ചെന്നിത്തല നിർദേശിച്ച ബാബു പ്രസാദ് ആലപ്പുഴയിൽ അധ്യക്ഷനായി.
രമേശിൻ്റെ നോമിനിയാണെങ്കിലും ജില്ലയിലെ ഗ്രൂപ്പുകൾക്ക് ബാബു പ്രസാദിനോട് എതിർപ്പില്ല എന്നതാണ് അനുകൂല ഘടകം. അതേ സമയം ഐ ഗ്രൂപ്പിലെ രമേശ് -കെ.സി വിഭാഗങ്ങളെ ഒരുമിപ്പിച്ച് കൊണ്ടു പോകുക എന്നതും ബാബുപ്രസാദിന് വെല്ലുവിളിയാണ്. എ.കെ.ആൻ്റണിയുടെയും വയലാർ രവിയുടെയും രമേശ് ചെന്നിത്തലയുടെയും കെ .സി വേണുഗോപാലിൻ്റെയും രാഷ്ട്രീയക്കളരിയായിരുന്ന ജില്ലയിൽ പാർട്ടിയെ ചലിപ്പിക്കാൻ ഇവർ നൽകുന്ന പിന്തുണയും ബാബുപ്രസാദിന് തുണയാകും