mangomeadows-08

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ച് കോട്ടയത്തെ മാംഗോ മെഡോസ് കാര്‍ഷിക തീം പാര്‍ക്ക്. ക്രൗഡ് ഫണ്ടിങ് സ്വീകരിക്കുന്നതിനൊപ്പം പണം നല്‍കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള പാക്കേജും ഉറപ്പാക്കുന്നതാണ് പദ്ധതി.  മാംഗോ മെഡോസുമായി സഹകരിക്കാന്‍ എംജി സര്‍വകലാശാലയും സന്നദ്ധത അറിയിച്ചു.

ലോകത്തെ ആദ്യ അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കെന്ന് അവകാശപ്പെടുന്ന മാംഗോ മെഡോസിന് പ്രളയവും കോവിഡും ഉണ്ടാക്കിയത് ഇരുപത്തിയഞ്ച് കോടി രൂപയുടെ ബാധ്യതയാണ്. ജപ്തി ഭീഷണയിലേക്ക് നീങ്ങിയതോടെയാണ് പാര്‍ക്കിനെ സഹായിക്കാന്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നത്. പ്രീബുക്കിങിലൂടെ ഫണ്ട് സ്വരൂപിക്കാനാണ് തീരുമാനം. പതിനായിരം രൂപ നല്‍കുന്നയാള്‍ക്ക് കാല്‍ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ മാംഗോ മെഡോസില്‍ ലഭ്യമാക്കും. ജപ്തി ഒഴിവാക്കാനാവശ്യമായ അഞ്ചരക്കോടി രൂപ ഇതുവഴി കണ്ടെത്തുകയാണ് ലക്ഷ്യം.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് എംജി സര്‍വകലാശാല ആരംഭിക്കാനിരിക്കുന്ന പുതിയ നാല് കോഴ്സുകളുടെ പഠന കേന്ദ്രം മാംഗോ മെഡോസ് ആക്കാനും ആലോചനയുണ്ട്. മുപ്പത് ഏക്കറിലെ ജൈവവൈവിധ്യ കലവറയെ സംരക്ഷിക്കാന്‍ ജനകീയ സമിതിക്കും രൂപം നല്‍കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച സര്‍ക്കാരിന്‍റെ സഹായവും കാലതാമസമില്ലാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇളവുകള്‍ക്ക് പിന്നാലെ സഞ്ചാരികളുടെ വരവും മാംഗോ മെഡോസിന് നല്‍കുന്നത് പുത്തന്‍ ഊര്‍ജം.