പടക്കം പൊട്ടിയതാണെന്ന് ആദ്യം കരുതി; വാതിൽ തള്ളിത്തുറന്നപ്പോൾ ഭയാനകമായ രംഗം

കോതമംഗലത്ത് മാനസയും കൂട്ടുകാരികളും താമസിച്ചിരുന്ന വീട്ടിൽനിന്നു കേട്ട വെടിയൊച്ച പടക്കം പൊട്ടിയതാണെന്നാണ് അയൽവാസികൾ ആദ്യം കരുതിയത്. ആദ്യ വെടിയൊച്ച കേട്ട കൂട്ടുകാരികൾ മുറിക്കകത്ത് എത്തിയപ്പോൾ തുടർന്നും വെടിയൊച്ച കേട്ടു. ഇതോടെ എല്ലാവരും കൂട്ടക്കരച്ചിലായി. ഇതുകേട്ട് ഓടിക്കൂടിയ നാട്ടുകാരാണു വാതിൽ തള്ളിത്തുറന്നപ്പോൾ ഭയാനകമായ രംഗം ആദ്യം കണ്ടത്. 

കണ്ണൂർ പള്ളിയാംമൂല സ്വദേശിയാണ് രഖിലിന്റെ പിതാവ് രഘൂത്തമൻ. 25 വർഷം മുൻപ് ചെമ്മീൻ കൃഷിയുമായി ബന്ധപ്പെട്ടാണ് മേലൂരിൽ എത്തിയത്. രഖിൽ അധികവും പള്ളിയാംമൂലയിൽ അച്ഛന്റെ സഹോദരിമാർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മേലൂരിലെ വീട്ടിലും എത്താറുണ്ടായിരുന്നു. ബെംഗളൂരുവിൽനിന്ന് എംബിഎ കഴിഞ്ഞതാണ് രഖിൽ. എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുകയാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. നാട്ടുകാരുമായി രഖിലിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല.