അർഹതയില്ലാത്ത ബന്ധുവിന് പ്രളയ ദുരിതാശ്വാസഫണ്ട്; സസ്പെൻഷൻ

കോഴിക്കോട്, അപേക്ഷപോലും നല്‍കാത്ത ബന്ധുവിന് 78000 രൂപ പ്രളയ ദുരിതാശ്വാസഫണ്ട് നല്‍കിയ റവന്യുവകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ഉമാകാന്തനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ ക്രമക്കേടുണ്ടോയെന്ന് കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. 

കലക്ടറേറ്റിലെ ചീഫ് ഫിനാന്‍സ് ഒാഫീസര്‍ കെ.പി മനോജന്റെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. പ്രളയസഹായത്തിന് ഒരു തരത്തിലും അര്‍ഹതയില്ലാത്ത ബന്ധുവായ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് ഉമാകാന്തന്‍ 16 തവണകളായി 77,600 രൂപ നിക്ഷേപിച്ചിരുന്നെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ ഫണ്ട് അപഹരിച്ചതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെന്‍ഷനെന്ന്  കലക്ടറുടെ ഉത്തരവില്‍ പറയുന്നു. തട്ടിയെടുത്ത തുക ഉമാകാന്തന്‍ കഴിഞ്ഞദിവസം തിരിച്ചടച്ചിരുന്നു. 2018 ലെ പ്രളയദുരിതാശ്വാസഫണ്ട് വിതരണത്തിലായിരുന്നു ക്രമക്കേട് . ഈ സാഹചര്യത്തില്‍ കോഴിക്കോട് താലൂക്ക് ഒാഫീസില്‍ അന്ന് നടന്ന ഫണ്ട് വിതരണം വിശദമായി പരിശോധിക്കും. അക്കൗണ്ടുകളുടെ ഇരട്ടിപ്പ്,അനര്‍ഹര്‍,ക്രമക്കേട്, ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവയാണ് അന്വേഷണ വിധേയമാക്കുക.

ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അധ്യക്ഷയായ സംഘത്തില്‍  സീനിയര്‍ ഫിനാന്‍സ് ഒാഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, പരിശോധനവിഭാഗം സീനിയര്‍ സൂപ്രണ്ട് എന്നിവരാണ് അംഗങ്ങള്‍.  ഇരുപത്തിമൂവായിരം പേര്‍ക്കാണ് അന്ന് ധനസഹായം നല്‍കിയത്.  ഇതില്‍ 179 പേര്‍ അനര്‍ഹരോ രണ്ടുതവണ ആനുകൂല്യം പറ്റിയവരോ ആണെന്ന് കണ്ടെത്തിയെങ്കിലും  94 പേരില്‍ നിന്ന് മാത്രമേ തുക തിരിച്ചുപിടിച്ചിട്ടുള്ളു