തളപ്പ് നഷ്ടപ്പെട്ട് തെങ്ങിൽ കുടുങ്ങി; അലറി വിളിച്ച് തൊഴിലാളി; രക്ഷകനായി 14 കാരൻ

പരപ്പനങ്ങാടി: തളപ്പ് നഷ്ടപ്പെട്ട് തെങ്ങിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകനായി മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയുടെ മകൻ. നമ്പാല സുനിൽ കുമാർ–ഷിജില ദമ്പതികളുടെ മകൻ, പതിനാലുകാരനായ ഋതുജിത്ത് ആണ് 30 മീറ്ററോളം ഉയരത്തിൽ കുടുങ്ങിയ ശിവദാസനെ (60) രക്ഷിച്ചത്.  

വഴുക്കലുള്ള തെങ്ങിൽനിന്ന് പിടിത്തം വിട്ടുതുടങ്ങിയതോടെ ശിവദാസൻ സഹായത്തിനായി അലറിവിളിച്ചു. ബഹളംകേട്ട് എത്തിയ ഋതുജിത്ത് ഉടൻ തന്നെ പിതാവ് സുനിൽ കുമാർ ഉപയോഗിക്കുന്ന തെങ്ങുകയറ്റ യന്ത്രം എടുത്തുകൊണ്ടുവന്നു. മുതിർന്ന ഒരാൾ ഇതുപയോഗിച്ച് തെങ്ങിൽ കയറാൻ ശ്രമിച്ചെങ്കിലും വഴുക്കൽ കാരണം പിന്മാറി. തുടർന്ന് ഋതുജിത്ത് തന്നെ തെങ്ങിൽ കയറി ശിവദാസന്റെ കാലിൽ തളപ്പ് ഇട്ടുകൊടുത്ത് മെല്ലെ താഴെയിറക്കുകയായിരുന്നു