ലൈംഗീകച്ചുവയുള്ള സന്ദേശങ്ങൾ അയച്ച് അധ്യാപകൻ; പരാതി; സസ്പെൻഷൻ

കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പിലെ വിദ്യാർഥിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാർഥിനി നൽകിയ പരാതിയിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിലെ അധ്യാപകൻ ഹാരിസിനെതിരെയാണ് സസ്പെൻഷൻ നടപടിക്കൊപ്പം സർവകലാശാല റജിസ്ട്രാർ പൊലീസിൽ പരാതി നൽകിയത്. 

ലൈംഗീകച്ചുവയോടെ അധ്യാപകൻ സന്ദേശങ്ങൾ അയച്ചെന്ന തെളിവു സഹിതമുള്ള വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. ഒരു വിദ്യാർഥിനിയാണ് പരാതിക്കാരി എങ്കിലും എട്ടു വിദ്യാർഥികൾ കൂടി അധ്യാപകനെതിരെ പരാതി പറഞ്ഞിട്ടുണ്ട്. ഹാരിസിനെതിരെ വിദ്യാർത്ഥിനി വൈസ് ചാൻസിലർക്കും വകുപ്പ് തലവനും നൽകിയ പരാതി ഇന്റേണൽ കംപ്ലയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു. സെല്ലിൻ്റെ നിർദേശപ്രകാരമാണ് സസ്പെൻഡ് ചെയ്യാനുള്ള റജിസ്ട്രാറുടെ തീരുമാനം. വിദ്യാർഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം കാലങ്ങളായി അധ്യാപകനിൽ നിന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഐ.പി.സി 354, 354 d വകുപ്പുകൾ പ്രകാരം കേസെടുത്ത് തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയും രംഗത്ത് എത്തിയിട്ടുണ്ട്.