തൃശൂരിനു മുകളിൽ ‘ഇരമ്പി’ 4 ഹെലികോപ്റ്ററുകൾ; കാര്യമറിഞ്ഞപ്പോൾ അമ്പരപ്പ്

Representative image

തൃശൂർ: കഴിഞ്ഞയാഴ്ചയാണു സംഭവം. കോവിഡ് മൂലം ലോക്ഡൗണിൽ വിജനമായികിടക്കുന്ന നഗരത്തിനു മീതേ നാലു ഹെലികോപ്റ്ററുകൾ പറന്നു. ഇടയ്ക്കിടെ ഇതു കാണുന്നുണ്ടെന്നു ചിലർ പറയുക കൂടി ചെയ്തതോടെ ആശങ്കയായി. എന്താണ്, ആരാണ് ഹെലികോപ്റ്ററുകളിൽ? പലരും പത്രമോഫിസുകളിലേക്കു വിളിച്ചു, ചിലർ പൊലീസ് സ്റ്റേഷനുകളിലേക്കും. എന്താണ് ഇടയ്ക്കിടെ  4 ഹെലികോപ്റ്ററുകൾ തുടർച്ചയായി നഗരത്തിനു തൊട്ടുമുകളിലൂടെ പറക്കുന്നതിനു കാരണം?

പൊലീസും ആദ്യം അമ്പരന്നു. പിന്നെ തൃശൂരിൽ ഹെലികോപ്റ്ററുകൾ സ്വന്തമായുള്ളവരെ വിളിച്ച് അന്വേഷിച്ചു. അപ്പോഴാണു വിവരമറിയുന്നത്. ജില്ലയിൽ വൻ വ്യവസായികളും ബിസിനസ്സുകാരുമായ നാലഞ്ചുപേർക്ക് ഹെലികോപ്റ്ററും സ്വന്തമായി ചെറുവിമാനങ്ങളുമുണ്ട്. ലോക്ഡൗൺ ആയതിനുശേഷം യാത്രകൾ തടസ്സപ്പെട്ടതോടെ ഇവയൊക്കെ വെറുതെ ഇട്ടിരിക്കുകയാണ്. ഹെലികോപ്റ്റർ ആണെങ്കിലെന്താ, ഓടാതിരുന്നാൽ യന്ത്രങ്ങൾക്കു കേടുപാടുകൾ വരാം. ബാറ്ററിക്കു പ്രശ്നമുണ്ടാകാം. അപ്പോൾ ഇടയ്ക്കിടെ ഇവനെ ഒന്നു പറത്തി ‘ചൂടാക്കാതെ’ പറ്റുമോ?

നമ്മളൊക്കെ സ്കൂട്ടറും കാറുമൊക്കെ ഇടയ്ക്ക് സ്റ്റാർട്ടാക്കി 2 തവണ ഇരപ്പിച്ച്, ഒന്നു മുന്നോട്ടും പിന്നോട്ടും എടുത്ത് ഇടുന്നതുപോലെ. എം.എ.യൂസഫലി, ജോയ് ആലൂക്കാസ്, ബോബി ചെമ്മണ്ണൂർ, കല്യാൺ ഗ്രൂപ്പ് ഇവർക്കൊക്കെ തൃശൂരിൽ ഹെലികോപ്റ്ററുണ്ട്. ഇവ ഇടയ്ക്കു തലങ്ങും വിലങ്ങും പായുന്നത് പുതുമയല്ല താനും. എന്നാൽ നാലു ഹെലികോപ്റ്ററുകളും നഗരത്തിനു മുകളിൽ മാത്രമായി ചുറ്റിക്കറങ്ങിയതാണ് വീടിനു പുറത്തിറങ്ങാതെയിരുന്ന നാട്ടുകാർക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്. കോവിഡിനു മരുന്നു തളിക്കുന്നതാണോ, കോവിഡ് നിയന്ത്രണം സംബന്ധിച്ചു പൊലീസ് നിരീക്ഷണം നടത്തുന്നതാണോ  തുടങ്ങിയ സംശയങ്ങളാണു വിളിച്ചവർ ചോദിച്ചത്.

ഇതിനു മുൻപ് ഇതുപോലെ ഹെലികോപ്റ്റർ തുടരെ തൃശൂരിനു മുകളിൽ സഞ്ചരിച്ചത് നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണത്തിനാണ്. എൻഡിഎ സ്ഥാനാർഥി സുരേഷ്‍ ഗോപിയുടെ സഞ്ചാരം ഹെലികോപ്റ്ററിൽ ആയിരുന്നു. ഇവരിൽ മിക്കവർക്കും ശോഭാസിറ്റിയിൽ വില്ലയോ ഫ്ലാറ്റോ ഉണ്ട്. ഇവിടുത്ത െഹലിപ്പാഡിൽ നിന്നാണ് ഹെലികോപ്റ്ററുകൾ പറന്നുയരുന്നത്. ലോക്ഡൗൺ കഴിയുന്നതുവരെ വരെ ഇടയ്ക്കിടയ്ക്ക് ഈ ഹെലികോപ്റ്ററുകൾ നഗരത്തിൽ വട്ടംകറങ്ങിയേക്കും.