പതിമൂന്നടിയോളം ഉയരത്തില്‍ തിരമാലകൾ; ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഫ്രാൻസിസ്

ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് അരൂര്‍ സ്വദേശി ഫ്രാന്‍സിസ് കെ.സൈമണ്‍ ജന്‍മനാടിന്‍റെ സുരക്ഷിതത്വത്തിലേക്ക് വന്നിറങ്ങിയത്. ചുഴലിക്കാറ്റില്‍ തകര്‍ന്ന ടഗ്ബോട്ട് വരപ്രദയിലെ ജീവനക്കാരനായ ഫ്രാന്‍സിസിന് കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം മാത്രമാണ്. വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെയാണ് ടഗ് ബോട്ടും ബാര്‍ജും കടലില്‍ ഇറക്കിയതെന്ന് ഫ്രാന്‍സിസ് ആരോപിക്കുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

ഒന്നു കണ്ണടച്ചാല്‍ ഫ്രാന്‍സിസിന്‍റെ മനസിലിപ്പോഴും കൊടുങ്കാറ്റിന്‍റെ ഇരമ്പവും സഹപ്രവര്‍ത്തകരുടെ നിലവിളിയുമാണ്. കടലില്‍ ജീവനും ജീവിതവും കൈവിട്ട അവസ്ഥയില്‍ തന്നെ തുണച്ചത് ദൈവവും ഭാഗ്യവുമാണെന്ന് ഫ്രാന്‍സിസ് പറയുന്നു. പതിമൂന്നടിയോളം ഉയരത്തില്‍ വീശിയടിച്ച തിരമാലകളില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു കയറാനാകുമെന്ന് ഇദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. വരപ്രദയെന്ന ടഗ് ബോട്ടില്‍ യാത്ര ചെയ്ത പതിമൂന്നു പേരില്‍ ജീവന്‍ തിരിച്ചു കിട്ടിയത് രണ്ടുപേര്‍ക്ക് മാത്രമാണ്. ഭീതിയുടെ ആ നിമിഷങ്ങളില്‍ ഫ്രാന്‍സിസിന്‍റെ മനസില്‍ നിന്ന് മായുന്നില്ല

അധികൃതരുടെ അശ്രദ്ധ ഒന്നു മാത്രമാണ് പതിനൊന്നു പേര്‍ക്ക് ജീവന്‍ നഷ്ടമാക്കിയതെന്ന് ഫ്രാന്‍സിസ് പറയുന്നു. കൃത്യമായ പരിശോധനകളില്ലാതെയാണ് മുപ്പത്തിനാല് വര്‍ഷം പഴക്കമുള്ള ടഗ് ബോട്ട് കടലിലിറക്കിയത്. ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ചു ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഇദ്ദേഹമിപ്പോള്‍. എന്നാല്‍ കണ്ട കാഴ്ച്ചകളും  മായാതെ നില്‍ക്കുന്ന ഓര്‍മകളും മനസിലുണ്ടാക്കിയ ഭീതിയും മാറുന്നില്ല.