സനുവിന്റെ അടുത്ത സുഹൃത്തിനെ നുണ പരിശോധനയ്ക്കു വിധേയമാക്കിയേക്കും: നിർണായക നീക്കം

സനു മോഹന്റെ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി സനുവിന്റെ അമ്മ രംഗത്തെത്തിയതോടെ അമ്മ ഉൾപ്പെടെയുള്ളവരിൽ നിന്നു കൂടുതൽ വിശദാംശങ്ങൾ തേടാൻ പൊലീസ് തീരുമാനം. സനു കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നതു തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് അമ്മയുടെ വിശദീകരണം. പിതാവിന് അസുഖം കൂടിയപ്പോൾ സനുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. തങ്ങൾക്ക് അറിയില്ലെന്നായിരുന്നു ഭാര്യയുടെ ബന്ധുക്കൾ അറിയിച്ചതെന്നും സനുവിന്റെ അമ്മ പറഞ്ഞു. 5 വർഷമായി അവിടെ താമസിക്കുന്ന സനുവിന്റെ എല്ലാ കാര്യങ്ങളും ഭാര്യയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നു. ഇപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അവർ പറയുന്നതെന്നും സനുവിന്റെ അമ്മ വ്യക്തമാക്കി.

സനു മോഹന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് അനുമാനിക്കുന്ന വ്യക്തിയെ നുണ പരിശോധനയ്ക്കു വിധേയമാക്കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നു. വിധേയനാകുന്ന വ്യക്തിയുടെ സമ്മതം ഉൾപ്പെടെ ഇതിനു നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ ഐജി തലത്തിൽ കൂടിയാലോചന നടത്തിയ ശേഷമേ അവസാന തീരുമാനം കൈക്കൊള്ളൂ. പൊലീസ് പലതവണ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഫോൺ വിവരങ്ങളും പരിശോധിച്ചിരുന്നു.

സൂചനയൊന്നും ലഭിച്ചില്ലെങ്കിലും തമിഴ്നാട്ടിൽ സനു എത്തിയ ആദ്യ ദിനങ്ങളിൽ ഇയാളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയം പൊലീസിന് ഇപ്പോഴുമുണ്ട്. ഇയാൾ ഉൾപ്പെടെ ഏതാനും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. സനു മോഹൻ എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഇവർക്കാർക്കും പങ്കുണ്ടെന്നു പൊലീസ് കരുതുന്നില്ല. സംഭവങ്ങൾക്കു ശേഷം നാടുവിട്ട സനുവിന് ഇവരിൽ ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോയെന്ന സംശയം മാത്രമാണു ശേഷിക്കുന്നത്. കാര്യങ്ങൾ തുറന്നു പറയുന്നവർക്കു മാപ്പു സാക്ഷിയാകാൻ അവസരം നൽകാമെന്ന സന്ദേശം പൊലീസ് ഇവരിൽ പലർക്കും നൽകിയിട്ടുണ്ട്.

English Summary: Man missing: Police suspect planned conspiracy in Vaiga death case