മദ്യം വാങ്ങിവന്നപ്പോൾ വണ്ടി വച്ച സ്ഥലം മറന്നു; പൊല്ലാപ്പായി

മദ്യം വാങ്ങാനുള്ള ആവേശത്തിൽ ഇരുചക്രവാഹനം വച്ച സ്ഥലം മറന്നു. മോഷണം പോയെന്ന പരാതിയുമായി യുവാവ്. പട്ടാപ്പകൽ നടന്ന മോഷണം അന്വേഷിക്കാനെത്തിയ പൊലീസ് ഇരുചക്രവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.നാരകത്താനി സ്വദേശിയായ യുവാവാണ് ബവ്റിജസ് കോർപറേഷന്റെ വിദേശമദ്യ ചില്ലറ വിൽപനശാലയിൽ നിന്നു മദ്യം വാങ്ങി മടങ്ങിയെത്തിയപ്പോൾ തന്റെ വാഹനം കാണാനില്ലെന്ന പരാതിയുമായി പൊലീസിലെത്തിയത്. ജോലിക്കിടെ അൽപംകൂടി ലഹരിയാകാമെന്നുള്ള താത്പര്യമാണ് യുവാവിനെ മദ്യശാലയിൽ എത്തിച്ചത്.

മദ്യം അകത്താക്കാനുള്ള വ്യഗ്രത കാരണം ഇരുചക്രവാഹനത്തിന്റെ കാര്യവും മറന്നു. പലയിടങ്ങളിലും തിരഞ്ഞുവെങ്കിലും കണ്ടില്ല.  ഇതിനിടയിൽ വാഹനം മോഷണം പോയതായി യുവാവ് പരാതി പൊലീസിൽ നൽകി. ഇവർ നടത്തിയ അന്വേഷണത്തിൽ താക്കോൽ ഉൾപ്പെടെ വാഹനം കണ്ടെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം യുവാവിനു മനസ്സിലായത്.

എന്നാൽ, പൊലീസ് വാഹനം വിട്ടുകൊടുത്തില്ല. മോഷണംപോയി എന്ന് തെറ്റിദ്ധരിപ്പിച്ചതിനാൽ വാഹനം കസ്റ്റഡിയിലെടുത്തു. രേഖകൾ ഹാജരാക്കിയാൽ വാഹനം തിരികെ നൽകാമെന്ന് പറഞ്ഞാണ് യുവാവിനെ പൊലീസ് വിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2ന് ബവ്റിജസ്‍ കോർപറേഷന്റെ വിദേശമദ്യ ചില്ലറ വിൽപനശാലയ്ക്കു സമീപമായിരുന്നു സംഭവം.