‘കത്തിൽ പറഞ്ഞ പോലെ ചെയ്തു; രേഷ്മ മരിച്ചതിന്റെ 200 മീറ്റർ അകലെ അനു ജീവനൊടുക്കി’

പള്ളിവാസൽ പവർഹൗസിൽ പ്ലസ്ടു വിദ്യാർഥിനി രേഷ്മ (17)യുടെ അരുംകൊലയിൽ പ്രതിയെ തേടി പൊലീസും നാട്ടുകാരും അരിച്ചു പെറുക്കുമ്പോഴും അരുൺ(അനു) പ്രദേശം വിട്ടുപോയിട്ടില്ലെന്നത് അമ്പരപ്പുണ്ടാക്കുന്നു. മൂന്നു ദിവസമായി ഇയാൾക്കായി ഊർജിതമായി തിരച്ചിൽ നടക്കുകയായിയരുന്നു.  നിർണായക തെളിവുകളുടെ അഭാവത്തിൽ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. 

ഇന്നാണ് അനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം കണ്ട പൊന്തക്കാടിനു ഏകദേശം 200 മീറ്റർ അകലെ പവർഹൗസിനു സമീപം ഒരു മരക്കൊമ്പിലായിരുന്നു അനു ജീവനൊടുക്കിയത്. . രേഷ്മയെ കൊലപ്പെടുത്തും എന്നെഴുതിയ കത്ത് അരുണിന്റെ മുറിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. കൃത്യത്തിനു ശേഷം താനും ആത്മഹത്യ ചെയ്യുമെന്നു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതു പൊലീസിനെ വഴിതെറ്റിക്കാനുള്ള ശ്രമമാണോ എന്നു സംശയച്ചിരുന്നു. 

അരുണും രേഷമയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് രേഷ്മയുടെ മൃതദേഹം പവർഹൗസിനു സമീപത്തെ ഈറ്റക്കാട്ടിൽ കണ്ടെത്തിയത്. അരുൺ പിതാവിന്റെ അർധസഹോദരനായതിനാൽ രേഷ്മ ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമിച്ചതാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.